ഇസ്ലാമാബാദ്: ട്രംപ് ഭരണകൂടം ഇറാനിൽ നടത്തിയ ആക്രമണങ്ങളെ അപലപിച്ച് പാകിസ്ഥാൻ. ഒരു ദിവസം മുമ്പ് മാത്രമാണ് പാകിസ്ഥാൻ അമേരിക്കൻ പ്രസിഡന്റിനെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യുമെന്ന് പ്രഖ്യാപിച്ചത്.
ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ ബോംബാക്രമണം നടത്താനുള്ള ട്രംപിന്റെ തീരുമാനം അന്താരാഷ്ട്ര നിയമങ്ങളെ ലംഘിക്കുന്നതാണെന്നും, ഇറാൻ പ്രതിസന്ധി പരിഹരിക്കാനുള്ള ഏക മാർഗ്ഗം നയതന്ത്രമാണെന്നും പാകിസ്ഥാൻ വ്യക്തമാക്കി.
ഇറാനെതിരായ നിലവിലുള്ള ആക്രമണം കാരണം സംഘർഷത്തിലും അക്രമത്തിലും ഉണ്ടായിരിക്കുന്ന അഭൂതപൂർവമായ വർദ്ധനവ് അത്യധികം ആശങ്കാജനകമാണ്. സംഘർഷങ്ങൾ ഇനിയും വർദ്ധിക്കുന്നത് മേഖലയ്ക്കും അതിനപ്പുറവും കനത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഞായറാഴ്ച പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇറാൻ പ്രസിഡന്റ് മസൂദ് പെസേഷ്യനെ ഫോണിൽ വിളിച്ച് യുഎസ് ആക്രമണങ്ങളെക്കുറിച്ചുള്ള പാകിസ്ഥാന്റെ അപലപനം അറിയിച്ചതായി പാകിസ്ഥാൻ നേതാവിന്റെ പ്രസ്താവനയിൽ പറയുന്നു.















