
പാക്കിസ്ഥാനെ കണ്ണീരിലാഴ്ത്തി മിന്നൽ പ്രളയം. കനത്ത മഴയിലും അപ്രതീക്ഷിത പ്രളയത്തിലും മുന്നൂറോളം പേർക്ക് ജീവൻ നഷ്ടമായെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വടക്കൻ പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ മാത്രം 180 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിരവധി പേരെ കാണാതായതായതായും റിപ്പോർട്ടുകളുണ്ട്. അതുകൊണ്ട് തന്നെ മരണ സംഖ്യ ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്.
പ്രളയത്തിൽ വീടുകൾ തകർന്ന് നിരവധിപ്പേർക്ക് പരിക്കേറ്റു. അതേസമയം, പ്രളയ ബാധിത പ്രദേശങ്ങളിലേക്ക് ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാനായി പോയ ഹെലികോപ്റ്റർ മോശം കാലാവസ്ഥയെ തുടർന്ന് തകർന്നുവീണ് രണ്ട് പൈലറ്റുമാർ ഉൾപ്പെടെ അഞ്ച് പേർ മരിച്ചതും ദുരന്തത്തിന്റെ ആക്കം കൂട്ടി.
പ്രദേശത്തെ മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. അഫ്ഗാൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ബജുവാർ മേഖലയേയും പ്രളയം കാര്യമായി ബാധിച്ചിട്ടുണ്ട്. സ്വാത് മേഖലയിൽ മേഘവിസ്ഫോടനവുമുണ്ടായി. ഖൈബർ പ്രവിശ്യയിലെ നദികൾ കരകവിഞ്ഞൊഴുകുകയാണ്. രണ്ടായിരത്തോളം പേരെ വിവിധ മേഖലകളിൽ നിന്ന് ഒഴിപ്പിച്ചതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, വെള്ളപ്പൊക്ക സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്നതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ ഒഴിപ്പിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ പ്രധാനമന്ത്രി ദുരന്തനിവാരണ അതോറിറ്റിയോട് നിർദേശിച്ചിട്ടുണ്ട്.