
ഇസ്ലാമാബാദ്: ഇന്ത്യ – പാകിസ്ഥാൻ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഇടപെടല്‍ വേണമെന്ന അഭ്യര്‍ത്ഥനയുമായി പാകിസ്ഥാൻ. ഇന്ത്യയുമായുള്ള ചര്‍ച്ചകൾ സുഗമമാക്കാൻ ഇടപെടണമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് യുഎസ് പ്രസിഡന്‍റിനോട് അഭ്യര്‍ത്ഥിച്ചു. ഓപ്പറേഷൻ സിന്ദൂറിന് കാരണമായ അതിർത്തി കടന്നുള്ള ഭീകരവാദത്തിൽ ഇസ്ലാമാബാദിന്‍റെ പങ്ക് തുറന്നുകാട്ടാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ തുടരുന്നതിനിടയിലാണ് ഈ നീക്കം.
ഇസ്ലാമാബാദിലെ യുഎസ് എംബസിയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെ, ഇന്ത്യയുമായുള്ള സാഹചര്യം ലഘൂകരിക്കുന്നതിൽ ഡോണാൾഡ് ട്രംപിന്‍റെ പങ്കിനെ ഷെഹബാസ് ഷെരീഫ് പ്രശംസിച്ചു. എന്നാൽ, ഈ അവകാശവാദം ഇന്ത്യ പരസ്യമായി നിഷേധിച്ചിരുന്നു. മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ-സർദാരി ഉന്നയിച്ച ആവശ്യം പാകിസ്ഥാൻ പ്രധാനമന്ത്രി ആവർത്തിക്കുകയായിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കാൻ സഹായിച്ചതിന് ട്രംപ് അഭിനന്ദനം അർഹിക്കുന്നു എന്ന് ബിലാവൽ ഭൂട്ടോ-സർദാരി അവകാശപ്പെട്ടിരുന്നു.