
വാഷിംഗ്ടൺ: ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷത്തിൽ റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനിൽ നിന്ന് ഡോണൾഡ് ട്രംപ് ഉപദേശം സ്വീകരിക്കരുതെന്ന് മുൻ വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസിന്‍റെ മുന്നറിയിപ്പ്. ഇസ്രായേൽ ഇറാനിലെ ആണവ പദ്ധതികൾ ലക്ഷ്യമിട്ട് ജൂൺ 13ന് നടത്തിയ വ്യാപകമായ വ്യോമാക്രമണങ്ങൾക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ ആക്രമണങ്ങൾ തുടരുന്ന സാഹചര്യമാണ്. ഇതിനിടെ ട്രംപ് ശനിയാഴ്ച പുടിനുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ഇറാനെയും ഇസ്രായേലിനെയും കുറിച്ച് ചർച്ച ചെയ്തതായി പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് സിഎൻഎൻ സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പരിപാടിയിൽ പെൻസ് ഈ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്. ഇറാൻ നൽകിയ ഡ്രോണുകൾ ഉപയോഗിച്ച് വ്‌ളാഡിമിർ പുടിൻ യുക്രൈനിൽ ക്രൂരവും പ്രകോപനപരവുമായ അധിനിവേശം തുടരുന്ന സാഹചര്യമാണെന്ന് പെൻസ് ഓര്‍മ്മിപ്പിച്ചു. ഈ സാഹചര്യത്തിൽ ഈ വിഷയം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വ്‌ളാഡിമിർ പുടിനിൽ നിന്ന് ഉപദേശം തേടുന്നതിന് പകരം മറ്റെവിടെയെങ്കിലും നോക്കണം എന്ന് ഞാൻ ഭരണകൂടത്തോട് ബഹുമാനപൂർവ്വം പറയുന്നു.”
ഇറാൻ അദ്ദേഹത്തിന് (പുടിന്) വളരെ നന്നായി അറിയുന്ന ഒരു രാജ്യമാണ് എന്നാണ് ഫോൺ സംഭാഷണത്തിന് ശേഷം ട്രംപ് പറഞ്ഞു. ഈ ഇസ്രായേൽ-ഇറാൻ സംഘർഷം അവസാനിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു, ഞാനും അങ്ങനെ തന്നെയെന്നും ട്രംപ് കൂട്ടിച്ചേർത്തു.