
സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിനെതീരെ രൂക്ഷ വിമർശനം ഉന്നയിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയൻ്റെ പഴയ പ്രസംഗം പുറത്ത്. കൂത്തു പറമ്പ് വെടിവെപ്പിനു ശേഷം 1995 ജനുവരി 30ന് നിയമസഭയിൽ നടന്ന ചർച്ചയിൽ റവാഡയെ വിമർശിച്ച പ്രസംഗമാണ് പുറത്ത് വന്നത്. റവാഡക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് പ്രസംഗത്തിൽ പിണറായി വിജയൻ പറയുന്നത്.
കൂത്തുപറമ്പ് വെടിവെപ്പിന് മേൽ നിയമസഭയിൽ നടന്ന അടിയന്തര പ്രമേയത്തിലാണ് പിണറായി വിജയൻ റവാഡയെ രൂക്ഷമായി വിമർശിക്കുന്നത്. കൂത്തുപറമ്പ് സംഭവത്തിൽ റവാഡ ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സമരക്കാരെ എറിഞ്ഞും അടിച്ചൊതുക്കിയും മുന്നോട്ട് പോവുകയായിരുന്നുവെന്നും റവാഡയെ സസ്പെൻഡ് ചെയ്യണമെന്നും പിണറായി വിജയന്റെ പ്രസംഗത്തിൽ ഉണ്ട്.
പിണറായി വിജയന്റെ 1995 ലെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗം
‘കരിങ്കൊടി കാണിച്ച് പ്രവർത്തകർ പിരിഞ്ഞുപോകും. വെടിവെക്കരുതെന്ന് അന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയായിരുന്ന എം.വി. ജയരാജൻ ആവശ്യപ്പെട്ടപ്പോൾ വെടിവെപ്പ്’ഞങ്ങൾക്ക് ഒരു പരിശീലനമാണ് എന്നാണ് റവാഡ ചന്ദ്രശേഖരൻ പറഞ്ഞത്. റവാഡ ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സമരക്കാരെ എറിഞ്ഞും അടിച്ചൊതുക്കിയും മുന്നോട്ട് പോവുകയായിരുന്നു. റവാഡയെ സസ്പെൻഡ് ചെയ്യണം. കൊലക്കുറ്റത്തിന് കേസെടുക്കണം. വെടിവെച്ച പരിശീലനം നടത്തുന്ന ഒരു എഎസ്പിയാണ് റവാഡ ചന്ദ്രശേഖർ’.