ഗണേഷിനെതിരായ ആരോപണങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ പറ്റുന്നതല്ല, മന്ത്രിയെ പുറത്താക്കണം, ഡാറ്റാ വിവാദത്തില്‍ അപ്പീൽ നൽകും: ചെന്നിത്തല

ഡൽഹി: ഗുരുതരമായ ആരോപണങ്ങള്‍ നേരിട്ട കെ ബി ഗണേശ് കുമാറിനെതിരെ ഒരു നടപടിയും സ്വീകരിക്കാന്‍ മുഖ്യമന്ത്രി തെയ്യാറായിട്ടില്ലെന്ന് രമേശ്‌ ചെന്നിത്തല. കേവലം കുടുംബകാര്യം മാത്രമല്ല ഈ ആരോപണങ്ങള്‍. ഗാര്‍ഹിക പീഡനം ഉള്‍പ്പെടെ യുവതിയെ മര്‍ദിക്കല്‍ ഉള്‍പ്പെടെയുള്ള ധാരാളം കാര്യങ്ങള്‍ ഇതിനകത്തുണ്ട്. അപ്പൊ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ ഇക്കാര്യം പെട്ടിട്ടും 48 മണിക്കൂര്‍ കഴിഞ്ഞിട്ടും ഇതിലൊന്നും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇപ്പോള്‍ ഞങ്ങള്‍ എല്ലാവരും ഒത്തുതീര്‍പ്പായി എന്ന് പറഞ്ഞ് അവസാനിപ്പിക്കാന്‍ കഴിയുമോ? ഇക്കാര്യത്തില്‍ ധാര്‍മ്മിക നിലപാടുകള്‍ സ്വീകരിക്കേണ്ടതുണ്ട്. അങ്ങിനെ സംസാരിച്ച് തീര്‍ക്കേണ്ട ഒരു കാര്യമല്ലത്. അതുകൊണ്ടാണ് മന്ത്രി രാജിവക്കണമെന്ന് പറയുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ഒരു മന്ത്രിക്കെതിരെയാണ് ഗുരുതരമായ ആരോപണം ഉയര്‍ന്നിരിക്കുന്നത്, ഇതില്‍ ധാര്‍മ്മികമായ പ്രശ്‌നങ്ങളുണ്ട്. നിയമപരമായ പ്രശ്‌നങ്ങളുണ്ട്. അത് അങ്ങിനെ പറഞ്ഞവസാനിപ്പിക്കാന്‍ പറ്റിയ കാര്യമല്ലെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

സ്പാര്‍ക്ക് ഡാറ്റാ വിവാദത്തില്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ പോകും. ഹൈക്കോടതിയുടെ വിധിന്യായം മുഴുവന്‍ കിട്ടിയ ശേഷം ബാക്കി കാര്യങ്ങളിലേക്ക് കടക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.