
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപും ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കും തമ്മിലുള്ള ഭിന്നത കുറയുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം വൈറ്റ് ഹൗസില്‍നിന്ന് പുറത്തുവന്ന ട്രംപിന്റെ വീഡിയോയ്ക്ക് പിന്നാലെയാണ് ഇരുവരും വീണ്ടും സംസാരിക്കാനുള്ള സാഹചര്യങ്ങള്‍ ഒരുങ്ങുന്നതായുള്ള അഭ്യൂഹങ്ങള്‍ പുറത്ത് വന്നത്. ഇലോണുമായി സംസാരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് ട്രംപ് നല്‍കുന്ന ഉത്തരം വൈറലായിട്ടുണ്ട്.
‘അടുത്തെങ്ങാനും ഇലോണ്‍ മസ്‌കുമായി ഫോണില്‍ സംസാരിക്കാന്‍ താങ്കള്‍ ഉദ്ദേശിക്കുന്നുണ്ടോ?’ എന്നായിരുന്നു വൈറ്റ് ഹൗസില്‍ നടന്ന പ്രസ് കോണ്‍ഫറന്‍സില്‍ ഒരു മാധ്യമപ്രവര്‍ത്തകൻ ചോദിച്ചത്. ഇതിന് മസ്‌കിന്‍റെ സ്ഥാനത്ത് താനായിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഇങ്ങോട്ട് വിളിച്ചേനെ എന്നാണ് ട്രംപ് മറുപടി പറഞ്ഞത്. ‘ശരിക്കും പറഞ്ഞാല്‍, ഞാന്‍ അക്കാര്യത്തെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ല. അദ്ദേഹം എന്നോട് സംസാരിക്കാന്‍ താല്‍പര്യപ്പെടുന്നുണ്ടാവും എന്നാണ് ഞാന്‍ കരുതുന്നത്. അദ്ദേഹത്തിന്റെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കില്‍, തീര്‍ച്ചയായും സംസാരിക്കാന്‍ ആഗ്രഹിച്ചേനെ. ഒരുപക്ഷേ അദ്ദേഹം ഇതിനോടകം എന്നെ വിളിച്ചിട്ടുണ്ടാവാം. അത് നിങ്ങള്‍ തന്നെ അദ്ദേഹത്തോട് ചോദിച്ച് അറിഞ്ഞുകൊള്ളൂ. എന്തായാലും എനിക്കതില്‍ പ്രശ്‌നമൊന്നുമില്ല,’ ട്രംപ് പറഞ്ഞു.












