പ്രധാനമന്ത്രി ഇന്ന് ജമ്മു കാശ്മീരില്‍, പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷം ആദ്യ സന്ദര്‍ശനം ; ശ്രീനഗറില്‍ നിന്നും കത്രയിലേക്കുള്ള വന്ദേ ഭാരത് ഉദ്ഘാടനം ചെയ്യും

ശ്രീനഗര്‍ : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ജമ്മു കാശ്മീരിലെത്തും. പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂരിനും ശേഷമുള്ള മോദിയുടെ ആദ്യ ജമ്മു കശ്മീര്‍ സന്ദര്‍ശനമാണിത്. ശ്രീനഗറില്‍ നിന്നും കത്രയിലേക്കുള്ള ആദ്യ വന്ദേ ഭാരത് സര്‍വീസ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്ത് 46000 കോടി രൂപയുടെ വികസന പദ്ധതികളും മോദി ഉദ്ഘാടനം ചെയ്യും.

പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 11.45 ന് ജമ്മുവിലെ ശ്രീ മാതാ വൈഷ്‌ണോ ദേവി കത്ര സ്റ്റേഷനില്‍ ആദ്യ ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. നിലവില്‍ റോഡ് മാര്‍ഗം ആറ് മണിക്കൂറിലധികം വരുന്ന യാത്ര വന്ദേ ഭാരത് ട്രെയിനില്‍ മൂന്ന് മണിക്കൂര്‍ മാത്രം മതി. എല്ലാ കാലാവസ്ഥയിലും ഓടാവുന്ന സംവിധാനങ്ങള്‍ ഉള്ള പ്രത്യേക വന്ദേ ഭാരത് ട്രെയിനുകള്‍ ആണ് അവതരിപ്പിക്കുന്നത്.

ഈ സന്ദര്‍ശന വേളയില്‍, ചെനാബ് നദിയില്‍ നിന്ന് 1,178 അടി ഉയരത്തില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലമായി വാഴ്ത്തപ്പെടുന്ന ചെനാബ് പാലം അദ്ദേഹം ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ഈ പരിപാടിയെ ‘ചരിത്രത്തിന്റെ പിറവി’ എന്നാണ് വിശേഷിപ്പിച്ചത്. റിയാസി ജില്ലയിലെ ബക്കലിനും കൗരിക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന പാലം, 35,000 കോടി രൂപ വിലമതിക്കുന്ന ഉധംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍വേ ലിങ്ക് പദ്ധതിയുടെ കത്ര-ബനിഹാല്‍ വിഭാഗത്തിലെ ഒരു നിര്‍ണായക കണ്ണിയാണ്. ഒരു എഞ്ചിനീയറിംഗ് അത്ഭുതം എന്ന് വിശേഷിപ്പിക്കപ്പെടുന്ന 1,315 മീറ്റര്‍ നീളമുള്ള സ്റ്റീല്‍ കമാന പാലം കഠിനമായ ഭൂകമ്പത്തെയും കാറ്റിനെയും നേരിടാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്,

ഇന്ത്യയിലെ ആദ്യത്തെ കേബിള്‍-സ്റ്റേഡ് റെയില്‍ പാലമായ അഞ്ജി പാലവും പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും. രാജ്യത്തെ ഏറ്റവും ഭൂമിശാസ്ത്രപരമായി വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിലൊന്നായ ഇത് ജമ്മു കാശ്മീരിന്റെ റെയില്‍ കണക്റ്റിവിറ്റി കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

ചെനാബ് റെയില്‍വെ പാലവും, അഞ്ജി ഖാദ് റെയില്‍വെ പാലവും ഉള്‍പ്പെടുന്ന 272 കിലോമീറ്റര്‍ വരുന്ന റൂട്ടിലൂടെയാണ് വന്ദേഭാരത് യാത്ര ചെയ്യുക. ഉദ്ധംപൂര്‍ – ശ്രീനഗര്‍ – ബാരമുളള റെയില്‍വെ ലിങ്ക് പ്രോജക്ടിന്റെ ഭാഗമാണ് റൂട്ട്.

കൂടാതെ, ആരോഗ്യ സംരക്ഷണ മേഖലയ്ക്ക് മുതല്ക്കൂട്ടായി 350 കോടി രൂപയുടെ പദ്ധതിയായ ശ്രീ മാതാ വൈഷ്‌ണോ ദേവി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എക്സലന്‍സിന് പ്രധാനമന്ത്രി തറക്കല്ലിടും. റിയാസി ജില്ലയിലെ ആദ്യത്തെ മെഡിക്കല്‍ കോളേജാണിത്, കൂടാതെ പ്രാദേശിക മെഡിക്കല്‍ വിദ്യാഭ്യാസത്തിലും സേവനങ്ങളിലും ഇത് നിര്‍ണായക പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More Stories from this section

family-dental
witywide