മാര്‍പാപ്പയുടെ നില ഗുരുതരം, വൃക്കയ്ക്കും പ്രശ്‌നം; പ്രാര്‍ഥനയോടെ വിശ്വാസികള്‍, എന്തിനും തയ്യാറായി വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി: ഇരു ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. വൃക്കകളുടെ പ്രവര്‍ത്തനത്തിലും ചില പ്രശ്‌നങ്ങളുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എണ്‍പതിയെട്ടുകാരനായ മാര്‍പാപ്പയ്ക്ക് രക്തം മാറ്റിവെക്കേണ്ടി വന്നെന്നും റിപ്പോര്‍ട്ട്.

ഫെബ്രുവരി 14 നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ചയാണ് ആദ്യമായി അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന് വത്തിക്കാന്‍ അറിയിച്ചത്. യന്ത്രസഹായത്തോടെയാണ് അദ്ദേഹം ശ്വസിക്കുന്നത്. ന്യൂമോണിയ ബാധിച്ചതോടെ രണ്ട് ശ്വാസകോശങ്ങളെയും വീക്കം വന്നിട്ടുണ്ടെന്നും ശ്വസിക്കാന്‍ ബുദ്ധിമുട്ടാണെന്നും വത്തിക്കാന്‍ പറഞ്ഞു.

2013 മുതല്‍ പോപ്പ് ആയി സ്ഥാനമേറ്റ ഫ്രാന്‍സിസിന് കഴിഞ്ഞ രണ്ട് വര്‍ഷമായി അനാരോഗ്യം അനുഭവപ്പെട്ടിരുന്നു.

പോപ്പിന്റെ ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളില്‍ വത്തിക്കാന്‍ എന്തിനും തയ്യാറായിരിക്കുന്നുവെന്നാണ് വ്യക്തമാകുന്നത്. ഒന്നുകില്‍ അദ്ദേഹം ആരോഗ്യവാനായി മടങ്ങിയെത്തും. അല്ലെങ്കില്‍ രാജിവെച്ചേക്കാം, അതുമല്ലെങ്കില്‍ എന്നെന്നേക്കുമായി വിട പറഞ്ഞേക്കാം.

മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെ വിശ്വാസികള്‍ ആശങ്കാകുലരാണ്. ജെമെല്ലി ആശുപത്രിക്ക് പുറത്ത്, അന്തരിച്ച ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ പ്രതിമയ്ക്ക് സമീപം പ്രാര്‍ത്ഥിക്കാന്‍ ആളുകള്‍ ഒത്തുകൂടി. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കുവേണ്ടി, അന്തരിച്ച പോപ്പിന്റെ സ്മാരകത്തിന്റെ ചുവട്ടില്‍ മെഴുകുതിരികള്‍ കത്തിച്ചാണ് പ്രാര്‍ത്ഥന. സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ പതിവായി നടത്തുന്ന ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്കിടയിലും അദ്ദേഹത്തിനുവേണ്ട പ്രത്യേക പ്രാര്‍ത്ഥന നടന്നു.

ഞായറാഴ്ച രാവിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ദിവ്യബലിയില്‍ പങ്കെടുത്തവരോട്, ഫ്രാന്‍സിസിനുവേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ ‘കൂടുതല്‍ ശക്തവും തീവ്രവുമായി’ നടത്തണമെന്ന് വത്തിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ആര്‍ച്ച് ബിഷപ്പ് റിനോ ഫിസിക്കെല്ല പറഞ്ഞു.

More Stories from this section

family-dental
witywide