ജനരോഷം ഇരമ്പുന്നു, കൂസലില്ലാതെ ട്രംപ്; ലോസ് ഏഞ്ചൽസിൽ പ്രതിഷേധം കടക്കുമ്പോൾ അടിച്ചമർത്തുമെന്ന് മുന്നറിയിപ്പ് നൽകി പ്രസിഡന്‍റ്

ലോസ് ഏഞ്ചൽസ്: അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ കുടിയേറ്റക്കാർക്കെതിരായ റെയ്ഡിന് പിന്നാലെ ജനരോഷം ഇരമ്പുന്നു. എന്നാൽ പ്രതിഷേധത്തെ അടിച്ചമർത്തുമെന്നാണ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. അനധികൃത കുടിയേറ്റക്കാരെ പിടികൂടാനെന്ന പേരിൽ ഇമിഗ്രേഷൻ കസ്റ്റംസ് വകുപ്പാണ് റെയ്ഡ് നടത്തുന്നത്. പ്രതിഷേധം കനത്തതോടെ നാഷണൽ ഗാർഡ് സൈനികരെ വിന്യസിച്ചിരുന്നു.

വെള്ളിയാഴ്ച ലോസ് ഏഞ്ചൽസിലുടനീളം വ്യാപകമായി നടന്ന ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് റെയ്ഡിനെ തുടർന്നാണ് സംഘർഷം തുടങ്ങിയത്. വ്യാജരേഖകൾ കൈവശമുള്ളവരെയും അനധികൃതമായി താമസിക്കുന്നവരെയും കണ്ടെത്താൻ എന്ന പേരിൽ വ്യാപക പരിശോധനയും റെയ്ഡും നടത്തുകയായിരുന്നു. ഇതോടെ റെയ്ഡ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജനക്കൂട്ടം തെരുവിലിറങ്ങി. പ്രതിഷേധക്കാരും പൊലീസും പലതവണ ഏറ്റുമുട്ടി. പാരാമൗണ്ട് നഗരത്തിലാണ് ഏറ്റവും ഒടുവിൽ ഏറ്റുമുട്ടൽ നടന്നത്. ആയുധധാരികളായ ഫെഡറൽ ഉദ്യോഗസ്ഥർ, കുടിയേറ്റ റെയ്ഡുകളിൽ പ്രതിഷേധിച്ച ജനക്കൂട്ടത്തെ നേരിട്ടു. നിരവധി പേരെ അറസ്റ്റ് ചെയ്തു.

സേനയെ വിന്യസിച്ച് ബോധപൂർവ്വം പ്രകോപനം സൃഷ്ടിക്കുകയാണെന്ന് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം പ്രതികരിച്ചു. തുടർന്ന് കാലിഫോർണിയ, ലോസ് ഏഞ്ചൽസ് എന്നിവിടങ്ങളിലെ ഗവർണർമാരെ ട്രംപ് രൂക്ഷമായി വിമർശിച്ചു. “കാലിഫോർണിയയിലെ ഗവർണർ ഗാവിൻ ന്യൂസമിനും ലോസ് ഏഞ്ചൽസിലെ മേയർ കാരെൻ ബാസിനും അവരുടെ ഉത്തരവാദിത്തം നിറവേറ്റാൻ കഴിയുന്നില്ലെങ്കിൽ- അവർക്ക് കഴിയില്ലെന്ന് എല്ലാവർക്കും അറിയാം- അപ്പോൾ ഫെഡറൽ ഗവൺമെന്റ് ഇടപെട്ട് പ്രശ്നം പരിഹരിക്കും, കലാപങ്ങളെയും കൊള്ളക്കാരെയും വേണ്ട പോലെ നേരിടും.” എന്നാണ് ട്രംപ് പറ‌ഞ്ഞത്.

More Stories from this section

family-dental
witywide