തിരുവനന്തപുരം: ഗതാഗത കമ്മീഷണറുമായി ബസുടമകൾ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് നാളെ സ്വകാര്യബസ് പണിമുടക്ക്. നാളെ രാവിലെ മുതൽ വൈകീട്ട് വരെയാണ് പണിമുടക്ക്. ബസ് നിരക്ക് വർധിപ്പിക്കുക, കാലങ്ങളായി ഒരേ നിരക്കിൽ തുടരുന്ന വിദ്യാർഥികളുടെ കൺസഷൻ നിരക്ക് അടിയന്തരമായി വർധിപ്പിക്കുക, ബസുടമകളിൽ നിന്നും അമിതമായി പിഴ തുക ഈടാക്കുന്ന നടപടി അവസാനിപ്പിക്കുക, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
ബസുടമകൾ സമരം പ്രഖ്യാപിച്ചിട്ട് ദിവസങ്ങളായെങ്കിലും ഗതാഗത വകുപ്പുമായി ചർച്ച നടന്നത് ഇന്നാണ്. ജൂലൈ 22-ാം തീയതി മുതൽ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക് കടക്കും. അതിനിടയിൽ ചർച്ചയ്ക്ക് വിളിച്ചാൽ പങ്കെടുക്കാനാണ് സംഘടനകളുടെ തീരുമാനം. അതേസമയം, സ്വകാര്യ ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണമെന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്കുമാർ പറഞ്ഞു.










