
ദോഹ: ഖത്തറിലെ അൽ ഉദൈദ് എയർ ബേസിനെ ലക്ഷ്യമിട്ടുള്ള ഇറാൻ മിസൈൽ ആക്രമണം വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞതായി ഖത്തർ പ്രതിരോധ മന്ത്രാലയം. ആക്രമണത്തിൽ മരണങ്ങളോ പരിക്കുകളോ സംഭവിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. യുഎസ് ആക്രമണങ്ങളോടുള്ള പ്രതികരണമായി ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിൽ ശക്തവും വിനാശകരവുമായ മിസൈൽ ആക്രമണം നടത്തിയതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് പ്രസ്താവനയിൽ പറഞ്ഞു. ഇറാന്‍റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും ദേശീയ സുരക്ഷയ്ക്കും എതിരായ ഒരു ആക്രമണത്തിനും മറുപടി നൽകാതെ വിടില്ലെന്നും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം തുടങ്ങിയതോടെ ഖത്തറിലെയും ബഹ്‌റൈനിലെയും യുഎസ് എംബസികളിലെ ഉദ്യോഗസ്ഥർ ജാഗ്രതയിൽ. ഇറാൻ മിസൈൽ ആക്രമണം നടത്തിയതിനെത്തുടർന്ന് ‘ഡക്ക് ആൻഡ് കവർ’ സുരക്ഷാ നടപടികൾ എംബസി ഉദ്യോഗസ്ഥര്‍ സ്വീകരിച്ചിട്ടുണ്ട്. ഉടനടിയുള്ള അപകടസാധ്യതയുടെ മുന്നറിയിപ്പ് ലഭിക്കുമ്പോഴാണ് ഇത്തരം സംരക്ഷണ നടപടികൾ സ്വീകരിക്കുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു.