
ഇറാന്‍- ഇസ്രയേൽ സംഘർഷത്തിൽ ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണത്തിനായി അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. പടിഞ്ഞാറന്‍ പസഫിക്കിലെ ഒരു പ്രധാന യുഎസ് സൈനിക ഔട്ട്പോസ്റ്റായ ഗുവാമിലേക്ക് ദീര്‍ഘദൂര ആക്രമണ ശേഷിയുള്ള ബോംബറുകള്‍ പറന്നുയരുന്നതായാണ് വിവരം. ഇതിന്റെ ചില ചിത്രങ്ങളും പുറത്തെത്തിയിട്ടുണ്ട്. പടിഞ്ഞാറന്‍ പസഫിക്കിന് കുറുകെ അമേരിക്കന്‍ B2 ബോംബറുകള്‍ നീങ്ങുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ധനം പൂര്‍ണ്ണമായും നിറയ്ക്കാതെയാണ് മിസോറിയില്‍നിന്ന് ഈ ബോംബറുകള്‍ പുറപ്പെട്ടത്. ബോംബുകളടക്കം ഭാരമേറിയ പേലോഡ് കാരണമാണ് ഇങ്ങനെ ചെയ്തിരിക്കുന്നതെന്നുമാണ് ഫോക്‌സ് ന്യൂസിന്റെ അനുമാനം. ഇന്ധനം നിറയ്ക്കുന്ന നാല് ബോയിംഗ് കെസി-46 പെഗാസസ് വിമാനങ്ങള്‍ ബോംബര്‍ വിമാനങ്ങള്‍ക്കൊപ്പം പറക്കുന്നുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
അമേരിക്കയുടെ കൈവശം മാത്രമുള്ള ബി-2 വിമാനത്തിന് 15 ടണ്‍ ഭാരമുള്ള രണ്ട് ബങ്കര്‍-ബസ്റ്റര്‍ ബോംബുകള്‍ വഹിക്കാന്‍ കഴിയും. ഇറാന്‍ മലനിരകളില്‍ ഭൂഗര്‍ഭത്തില്‍ സ്ഥിതിചെയ്യുന്ന ഫൊര്‍ദോ യുറേനിയം സമ്പുഷ്ടീകരണകേന്ദ്രം തകര്‍ക്കാന്‍ യുഎസിന്റെ സഹായം ഇസ്രയേല്‍ ആവശ്യപ്പെട്ടിരുന്നു. ഇറാന്റെ രഹസ്യ ആണവ ഗവേഷണ കേന്ദ്രങ്ങളുടെ ശൃംഖലകളിലടക്കം കൃത്യമായ ആക്രമണം നടത്താന്‍ ബി-2 ബോംബറുകള്‍ക്ക് കഴിയുമെന്നാണ് യുഎസിന്റെ അവകാശവാദം. അതേസമയം, യുദ്ധത്തില്‍ പങ്കാളിയാകാന്‍ രണ്ടാഴ്ച സാവകാശമെടുത്തിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഈയടുത്ത് കാലത്തെ പ്രതികരണങ്ങളില്‍ ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തില്‍ അമേരിക്ക നേരിട്ട് പങ്കെടുത്തേക്കുമെന്ന സൂചന കൂടിയുണ്ട്. അതേസമയം ഇറാനെ ആക്രമിക്കാന്‍ ശ്രമിക്കരുതെന്ന് ചൂണ്ടിക്കാട്ടി യെമനിലെ ഹൂതികള്‍ അമേരിക്കക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി. യിട്ടുണ്ട്. ഇറാനെ അമേരിക്ക ആക്രമിച്ചാല്‍ യുഎസ് പടക്കപ്പലുകളെ ആക്രമിക്കുമെന്നാണ് ഹൂതികളുടെ മുന്നറിയിപ്പ്. ചെങ്കടലിലെ പടക്കപ്പലുകളും മറ്റ് കപ്പലുകളും ആക്രമിക്കുമെന്നാണ് അമേരിക്കക്ക് ഹൂത്തി സൈനിക വക്താവ് ബ്രിഗ് യെന്‍ യഹിയ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇറാനെ നേരിട്ട് ആക്രമിച്ചേക്കുമെന്ന് ട്രംപിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ഹൂതികളുടെ ഭീഷണി.