
കീവ്: ആയുധ ഷിപ്മെന്‍റ്കൾ നിർത്തിവെക്കാനുള്ള ട്രംപ് ഭരണകൂടത്തിന്‍റെ തീരുമാനം മനുഷ്യത്വരഹിതമാണെന്ന് യുക്രൈൻ. എന്നാല്‍, റഷ്യ ഈ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. അമേരിക്കയുടെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകാനാണ് ഈ തീരുമാനമെടുത്തതെന്ന് വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി അന്ന കെല്ലി പറഞ്ഞിരുന്നു.
ഈ നീക്കം യുക്രെയ്ന് മാരകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം.
കാരണം, റഷ്യയുടെ വർദ്ധിച്ചുവരുന്ന വ്യോമാക്രമണങ്ങളിൽ നിന്ന് ദശലക്ഷക്കണക്കിന് യുക്രേനിയൻ സാധാരണക്കാരെ നിലവിൽ സംരക്ഷിക്കുന്ന യുഎസ് നിർമ്മിത വ്യോമപ്രതിരോധ സംവിധാനമായ പാട്രിയറ്റ് മിസൈലുകൾ ഉൾപ്പെടെയുള്ളവയുടെ ഷിപ്മെന്‍റുകളാണ് ആണ് നിർത്തിവെച്ചിരിക്കുന്നത്.
യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനുമായി നടത്തിയ വെടിനിർത്തൽ ചർച്ചകളിൽ പുരോഗതിയില്ലെന്ന് വ്യക്തമാക്കി യുക്രൈനില്‍ റെക്കോർഡ് ഡ്രോൺ ആക്രമണമാണ് റഷ്യ നടത്തിയത്. ട്രംപും പുടിനും നടത്തിയ ഫോൺ സംഭാഷണത്തിന് ശേഷമാണ് റഷ്യ ആക്രമണം കടുപ്പിച്ചത്. മൂന്ന് വർഷം നീണ്ട യുദ്ധത്തിലെ ഏറ്റവും മോശം ആക്രമണങ്ങളിലൊന്നാണ് ഇതെന്നാണ് യുക്രേനിയൻ ഉദ്യോഗസ്ഥർ വിശേഷിപ്പിക്കുന്നത്. ഈ വലിയ വ്യോമാക്രമണം തലസ്ഥാനത്തെ നിരവധി കെട്ടിടങ്ങളെയും ജനവാസ കേന്ദ്രങ്ങളെയും ബാധിച്ചു.














