
മോസ്കോ: റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിനും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും തമ്മിൽ അലാസ്കയിൽ നടന്ന ഉച്ചകോടിയോട് റഷ്യയിൽ വളരെ മികച്ച പ്രതികരണം. അലാസ്കയിലെ ജോയിന്റ് ബേസ് എൽമെൻഡോർഫ്-റിച്ചാർഡ്‌സണിൽ പുടിന് ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിച്ചതും യുഎസ് പ്രസിഡൻ്റിൻ്റെ കൈയടി ലഭിച്ചതും റഷ്യൻ മാധ്യമങ്ങൾക്ക് വലിയ ആവേശം നൽകി. “വർഷങ്ങളോളം അവർ റഷ്യയെ ഒറ്റപ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിച്ചു, എന്നാൽ ഇന്ന് അവർ റഷ്യൻ പ്രസിഡൻ്റിനെ സ്വീകരിക്കാൻ ഒരുക്കിയ ചുവപ്പ് പരവതാനി കണ്ടു,” റഷ്യൻ വിദേശകാര്യ മന്ത്രാലയം വക്താവ് മരിയ സഖറോവ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
കൂടിക്കാഴ്ചയിൽ ധാരണകളിലെത്തിയെന്ന് ട്രംപും പുടിനും പറഞ്ഞെങ്കിലും, എന്താണ് ഈ ധാരണകളെന്ന് വ്യക്തമല്ല. റഷ്യയുടെ പ്രധാന ആവശ്യങ്ങളിൽ നിന്ന് പുടിൻ പിന്മാറിയിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. കൂടിക്കാഴ്ചക്ക് ശേഷം പുടിൻ പറഞ്ഞത്, ഏത് കരാറായാലും “റഷ്യയുടെ എല്ലാ ന്യായമായ ആശങ്കകളും പരിഗണിക്കുകയും യൂറോപ്പിലും ലോകമെമ്പാടും സുരക്ഷയുടെ ഒരു സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുകയും വേണം” എന്നാണ്.
യുക്രൈനിൽ വെടിനിർത്തൽ പ്രഖ്യാപിക്കുന്ന കാര്യത്തിൽ എത്രത്തോളം പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമല്ല. എന്നാൽ യുഎസും റഷ്യയും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും വീണ്ടും കൂടിക്കാഴ്ച നടത്താൻ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപും പുടിനും വ്യക്തമാക്കി. അടുത്ത തവണ മോസ്കോയിൽ എന്നും പുടിൻ പറഞ്ഞു.










