
വാഷിംഗ്ടൺ: റഷ്യൻ ബന്ധം ഉന്നയിച്ച് ഇന്ത്യയ്ക്കും ചൈനയ്ക്കും വൻ നികുതി ചുമത്താനുള്ള നീക്കവുമായി യുഎസ്.
റഷ്യയില്‍നിന്ന് ക്രൂഡോയില്‍ വാങ്ങുന്നത് തടയാൻ ഇരുരാജ്യങ്ങളില്‍ നിന്നുമുള്ള ഉത്പന്നങ്ങള്‍ക്ക് 500 ശതമാനം നികുതി ചുമത്താനുള്ള നീക്കം നടക്കുന്നു എന്നാണ് റിപ്പോർട്ട്. യുഎസ് സെനറ്റില്‍ ഇതിനുള്ള ബില്ല് കൊണ്ടുവരുമെന്നുള്ള സുചനകൾ വരുന്നുണ്ട്. ചൈനയുമായി വ്യാപാരക്കരാർ ഒപ്പിടുകയും ഇന്ത്യയുമായുള്ള കരാർ ചർച്ചകള്‍ പുരോഗമിക്കുകയും ചെയ്യുന്നതിനിടെ വളരെ അപ്രതീക്ഷിതമാണ് ഈ നീക്കം.
ഇതിന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പിന്തുണയുമുണ്ടെന്നാണ് വിവരം. റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാം, ഡെമോക്രാറ്റ് സെനറ്റർ റിച്ചാർഡ് ബ്രുമെന്തല്‍ എന്നിവർ ചേർന്നാണ് ബില്ല് യുഎസ് സെനറ്റില്‍ കൊണ്ടുവരുന്നത്.
യുക്രൈൻ യുദ്ധത്തില്‍നിന്ന് റഷ്യയെ പിന്തിരിപ്പിക്കാൻ അവരെ സാമ്പത്തികമായി ഒറ്റപ്പെടുത്തുക എന്ന ഉദ്ദേശത്തിലാണ് ബില്‍ കൊണ്ടുവരുന്നത്. വരുന്ന ഓഗസ്റ്റില്‍ ബില്‍ സെനറ്റില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയും ചൈനയുമാണ് റഷ്യൻ എണ്ണയുടെ 70 ശതമാനവും വാങ്ങുന്നത്.














