
മുംബൈ: മുംബൈയിലെ വസതിയിൽ അക്രമിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന നടന്‍ സെയ്ഫ് അലി ഖാനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ആറ് ദിവസത്തെ ചികിത്സക്കു ശേഷമാണ് സെയ്ഫിനെ ഡിസ്ചാര്‍ജ് ചെയ്തത്. കവര്‍ച്ചാ ശ്രമം തടയുന്നതിനിടെയുണ്ടായ ഏറ്റുമുട്ടലിലാണ് നടന് ഗുരുതര പരുക്കേറ്റിരുന്നത്. സെയ്ഫിന് കുറച്ചു ദിവസത്തെ വിശ്രമം വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞയാഴ്ച കുത്തേറ്റ് ലീലാവതി ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ നടൻ സെയ്ഫ് അലി ഖാനെ ചൊവ്വാഴ്ച ഉച്ചക്കു ശേഷംമാണ് ഡിസ്ചാർജ് ചെയ്തത്. ആശുപത്രിയിൽ നിന്ന് ബാന്ദ്രയിലെ വീട്ടിലേക്ക് ഭാര്യയും നടിയുമായ കരീന കപൂറിനൊപ്പമാണ് സെയ്‌ഫ് എത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ 2.30ഓടെ ബാന്ദ്രയിലെ വസതിയില്‍ വച്ചാണ് സെയ്ഫിന് കുത്തേറ്റത്. നട്ടെല്ലിനു സമീപത്തും കഴുത്തിലും കൈയിലും മറ്റുമായി ആറ് കുത്തുകളാണ് സെയ്ഫിനേറ്റിരുന്നത്. ഇതില്‍ രണ്ടെണ്ണം ആഴത്തിലുള്ളവയായിരുന്നു. ആശുപത്രിയില്‍ സെയ്ഫ് രണ്ട് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.