
ന്യൂഡൽഹി: ഇന്ത്യയിലെ യുഎസ് അംബാസഡറായി സെർജിയോ ഗോർ സത്യപ്രതിജ്ഞ ചെയ്തു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. “ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നാഗരികതകളിൽ ഒന്ന്” എന്നും “ലോകത്തിലെ ഏറ്റവും വലിയ രാജ്യം” എന്ന് ഇന്ത്യയെ പ്രശംസിച്ച അമേരിക്കൻ പ്രസിഡന്റ് യുഎസ്-ഇന്ത്യ പങ്കാളിത്തത്തിന്റെ പ്രാധാന്യം എടുത്തുകാട്ടി. ഇന്ത്യയുമായുള്ള തന്ത്രപരവും സാമ്പത്തികവും സുരക്ഷാപരവുമായ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ ഗോറിനെ ചുമതലപ്പെടുത്തുകയാണെന്നും ട്രംപ് പറഞ്ഞു.
ഓഗസ്റ്റിൽ, പ്രസിഡൻഷ്യൽ പേഴ്‌സണൽ ഡയറക്ടറായ ഗോറിനെ ഇന്ത്യയിലെ അടുത്ത യുഎസ് അംബാസഡറായും ദക്ഷിണ, മധ്യേഷ്യൻ കാര്യങ്ങളുടെ പ്രത്യേക ദൂതനായും ട്രംപ് നിർദേശിച്ചിരുന്നു. ഒക്ടോബറിലാണ് ഇന്ത്യയിലെ അടുത്ത അമേരിക്കൻ അംബാസഡറായി സേവനമനുഷ്ഠിക്കാൻ യുഎസ് സെനറ്റ് ഗോറിനെ തിരഞ്ഞെടുത്തത്.
ഓവൽ ഓഫീസിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ വൈസ് പ്രസിഡൻ്റ് ജെഡി വാൻസാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ചടങ്ങിനുശേഷം ഇതൊരു ബഹുമതിയാണെന്ന് ഗോർ പറഞ്ഞു, “നിങ്ങളെ സേവിക്കാൻ കഴിഞ്ഞത് ഒരു ബഹുമതിയാണ്. വർഷങ്ങളായി ഞാൻ നിങ്ങളുടെ കൂടെയുണ്ട്. ഞാൻ അവിടെ തുടരും. ഇത് അവിശ്വസനീയമായ ഒരു ബഹുമതി മാത്രമാണ്, നമ്മുടെ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു.”- ഗോർ വ്യക്തമാക്കി.
Sergio Gore sworn in as US Ambassador to India, Trump says Gore will improve relations between the two countries.









