
ടെഹ്റാൻ: ഇറാൻ ദേശീയ മാധ്യമത്തിലെ ആക്രമണത്തിൽ നിരവധി മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായി ഇന്ത്യയിലെ ഇറാൻ എംബസി. യുദ്ധക്കുറ്റമെന്നാണ് ഈ ആക്രമണത്തെ ഇറാൻ വിശേഷിപ്പിച്ചത്. സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചത് കൊണ്ടാണ് മാധ്യമ ഓഫീസ് ആക്രമിച്ചതെന്നാണ് ഇസ്രയേൽ വിശദീകരണം. മാധ്യമ ഓഫീസ് സായുധ സേന സൈനിക പ്രവർത്തനങ്ങൾ സാധാരണ ജനങ്ങളുടെ മറവിൽ പ്രചരിപ്പിക്കാൻ ഉപയോഗിച്ചു, അതിനായി സ്വന്തം മാർഗ്ഗങ്ങളും ആസ്തികളും ഉപയോഗിച്ചുവെന്നും ഇസ്രയേല്‍ ആരോപിച്ചു. എന്നാൽ അതിന് തെളിവുകളൊന്നും പുറത്ത് വിട്ടിട്ടില്ല. ഇസ്രായേലിനെ സത്യത്തിന്‍റെ ഏറ്റവും വലിയ ശത്രു എന്നും പത്രപ്രവർത്തകരുടെ കൊലയാളി എന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായി വിളിച്ചു. കൂടുതൽ അതിക്രമങ്ങൾ ചെയ്യുന്നതിൽ നിന്ന് വംശഹത്യ നടത്തുന്ന ആക്രമണകാരിയെ തടയാൻ ഐക്യരാഷ്ട്രസഭ രക്ഷാസമിതി അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന നെതന്യാഹുവിന്‍റെ മുന്നറിയിപ്പിന് പിന്നാലെ ഇസ്രയേൽ ആക്രമണം ശക്തമാക്കിയതോടെ സമ്പൂർണ യുദ്ധത്തിലേക്കെന്ന ആശങ്ക സജീവമാകയാണ്. ഇറാനിലെ ദേശീയ ടെലിവിഷൻ ചാനലിന് നേരെയടക്കം ഇസ്രയേൽ ആക്രമണമുണ്ടായി. അവതാരക തത്സമയം വാർത്ത വായിക്കുന്നതിനിടെയാണ് ഇസ്രയേലിന്‍റെ ആക്രമണം ഉണ്ടായത്. വാർത്താ അവതാരക ബോംബ് വീണതിന് പിന്നാലെ സീറ്റിൽ നിന്നും ഇറങ്ങിപ്പോകുന്നതും ദൃശ്യങ്ങളിൽ പൊടിപടലങ്ങൾ നിറയുന്നതും വ്യക്തമാണ്. ഈ ചാനൽ ആക്രമിക്കുമെന്ന് നേരത്തെ ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് നേരത്തെ പറഞ്ഞിരുന്നു. പക്ഷെ ആക്രമണത്തിന് ശേഷവും ഇറാന്‍റെ ഔദ്യോഗിക ചാനൽ സംപ്രേഷണം നിർത്തിയില്ല. ആക്രമണത്തിന് പിന്നാലെ ചാനൽ വീണ്ടും പ്രക്ഷേപണം പുനരാരംഭിച്ചു.