
തിരുവനന്തപുരം: കൊച്ചിക്കടുത്ത് അറബിക്കടലിലുണ്ടായ ചരക്കു കപ്പല്‍ അപകടം കേരളത്തെ വലിയ തോതില്‍ ആശങ്കയിലാക്കിയെന്ന് മുഖ്യമന്ത്രി. വിവരം ലഭിച്ചയുടനെ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കപ്പൽ കേരളാ തീരത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കപ്പൽ കമ്പനിയുമായി ചര്‍ച്ച നടത്തിയെന്നും മുഖ്യമന്ത്രി വിവരിച്ചു. മത്സ്യം ഉപയോഗിക്കാതിരിക്കാനുള്ള സാഹചര്യം നിലവില്‍ ഇല്ല. കാത്സ്യം കാര്‍ബൈഡ് അപകടമല്ല. വലിയ രീതിയില്‍ ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. അത്തരം പ്രചരണങ്ങളുടെ വലയില്‍ വീഴരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പരിസ്ഥിതി മാലിന്യം നീക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ പ്രശ്‌നബാധിതരായ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് താത്കാലിക ആശ്വാസമായി ആയിരം രൂപ വീതവും ആറുകിലോ അരിയും സൗജന്യ റേഷനായി നല്‍കുമെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.
കപ്പല്‍ അപകടത്തെ തുടർന്ന് തീരത്ത് മാലിന്യം അടിയുന്നത് വൃത്തിയാക്കിത്തുടങ്ങി. തീരത്തിൻ്റെ സംരക്ഷണം പ്രധാനമാണ്. ചെറിയ പ്ലാസ്റ്റിക് തരികള്‍ തീരങ്ങളില്‍ അടിഞ്ഞുകൂടുന്നുണ്ട്. നൂറോളം കണ്ടെയ്നറുകളാണ് കപ്പലിൽ നിന്ന് കടലിലേക്ക് പതിച്ചത്. ഇവയിൽ 54 കണ്ടെയ്‌നറുകള്‍ ഇതുവരെ തീരത്തണഞ്ഞു. കടലില്‍ താഴ്ന്ന കണ്ടെയ്‌നറുകള്‍ അപകടം ചെയ്യില്ലെന്നാണ് വിദഗ്ധാഭിപ്രായം. കപ്പല്‍ കണ്ടെത്താന്‍ സോണാര്‍ സര്‍വേ ഇന്ന് ആരംഭിക്കും. കപ്പല്‍ മുങ്ങിയ സ്ഥലം കൃത്യമായി കണക്കാക്കിയ ശേഷം ബോയ ഇട്ട് അടയാളപ്പെടുത്തും. അതിന് ശേഷം ബാക്കിയുള്ള സ്ഥലത്ത് മത്സ്യബന്ധനം അനുവദിക്കുന്നത് പരിഗണിക്കും.