എന്തിന് പൊതുജനത്തിന്റെ പണം ചെലവഴിക്കണം? കപ്പല്‍ തടഞ്ഞ് വയ്ക്കാന്‍ നിര്‍ദ്ദേശിച്ച് ഹൈക്കോടതി, എല്ലാ ചിലവും കപ്പല്‍ കമ്പനിയില്‍ നിന്നും ഈടാക്കണം

കൊച്ചി : കേരള തീരത്തോട് ചേര്‍ന്ന് മുങ്ങിയ എം.എസ്.സി കമ്പനിയുടെ മറ്റൊരു കപ്പല്‍ പിടിച്ച് വയ്ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. കാഷ്യൂ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയിലാണ് നിര്‍ദ്ദേശം. എം.എസ്.സിയുടെ കപ്പല്‍ തടഞ്ഞ് വയ്ക്കാന്‍ വിഴിഞ്ഞം തുറമുഖ അധികൃതര്‍ക്ക് ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കി.

മുങ്ങിയ എംഎസ്‌സി എല്‍സ 3 കപ്പലിലെ കശുവണ്ടി അടക്കമുള്ള വസ്തുവകകള്‍ നഷ്ടപ്പെട്ട സാഹചര്യത്തില്‍ ഇതേ കമ്പനിയുടെ മറ്റൊരു കപ്പല്‍ വിഴിഞ്ഞം തുറമുഖത്ത് തടഞ്ഞു വയ്ക്കാനാണ്‌ ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി നിര്‍ദേശം നല്‍കി.

വിഴിഞ്ഞത്ത് നിലവില്‍ നങ്കൂരമിട്ടിരിക്കുന്ന ലൈബീരിയന്‍ പതാകയുള്ള എംഎസ്‌സി മാന്‍സ എഫ് എന്ന കപ്പലാണ് പിടിച്ചു വയ്ക്കാന്‍ ജസ്റ്റിസ് അബ്ദുള്‍ ഹക്കീം നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ആറു കോടി രൂപ നഷ്ടപരിഹാരം കെട്ടിവച്ച ശേഷം കപ്പലിന് പോകാവുന്നതാണെന്നും കോടതി വ്യക്തമാക്കി. മുങ്ങിയ കപ്പലില്‍ ഉണ്ടായിരുന്ന ടണ്‍ കണക്കിന് കശുവണ്ടി നഷ്ടപ്പെട്ട വ്യാപാരികളാണ് കോടതിയെ സമീപിച്ചത്.

അതേസമയം, കപ്പല്‍ അപകടം കേരള തീരത്ത് തുടര്‍ന്ന സംഭവത്തില്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. സര്‍ക്കാരിന് കേസ് എടുക്കാം. ക്രിമിനല്‍, സിവില്‍ നടപടികള്‍ കപ്പല്‍ കമ്പനികള്‍ക്കെതിരെ സ്വീകരിക്കാം. നടപടികളില്‍ ഒരു പഴുതും ഉണ്ടാവരുതെന്നും കോടതി വ്യക്തമാക്കി.

സര്‍ക്കാര്‍ ചെലവാകുന്ന മുഴുവന്‍ തുകയും കപ്പല്‍ കമ്പനിയില്‍ നിന്ന് ഈടാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പൊതുജനങ്ങളില്‍നിന്നും സ്വീകരിച്ച നികുതി പണമാണ് ചിലവാക്കുന്നത്. ഏതൊക്കെ തരത്തില്‍ നഷ്ടപരിഹാര തുക കമ്പനിയില്‍ നിന്നും ക്ലെയിം ചെയ്യാമെന്ന് അറിയിക്കണം. മത്സ്യ നഷ്ടം, സാമ്പത്തിക നഷ്ടം എന്നിവയെല്ലാം കമ്പനിയില്‍ നിന്ന് ഈടാക്കാം എന്നും കോടതി അറിയിച്ചു.

അപകടത്തില്‍പ്പെട്ട കപ്പലുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇത് വരെ ചിലവാക്കിയ പണം എത്രയെന്ന് അറിയിക്കണമെന്നും അന്താരാഷ്ട്ര കരാറുകളും ചട്ടങ്ങളും പരിശോധിക്കണമെന്നും കോടതി പറഞ്ഞു. നിര്‍ദ്ദേശങ്ങള്‍ അടുത്ത സിറ്റിങില്‍ നല്‍കാമെന്നും കോടതി വ്യക്തമാക്കി.

കൊച്ചിയിലെ അപകടത്തില്‍ എണ്ണച്ചോര്‍ച്ചയാണ് പ്രശ്‌നമെന്നും കണ്ണൂര്‍ അഴീക്കല്‍ കപ്പല്‍ അപകടത്തില്‍ അപകടകരമായ കെമിക്കല്‍ മെറ്റീയലുകളുണ്ടായിരുന്നുവെന്നും എജി ഹൈകോടതിയെ അറിയിച്ചു. അമിക്കസ് ക്യൂരിയെ നിയമിക്കാമെന്നും നടപടിക്രമങ്ങളില്‍ കാലതാമസം ഉണ്ടാകരുതെന്നും ഹൈക്കോടതി മറുപടി നല്‍കി.

More Stories from this section

family-dental
witywide