
വാഷിംങ്ടൺ: അലാസ്കയിൽ നടന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിനുമായുള്ള കൂടിക്കാഴ്‌ചയെ കൗതുകകരമായ രീതിയിൽ ചർച്ച ചെയ്ത് സോഷ്യൽ മീഡിയ. ട്രംപുമായി ചർച്ച നടത്തിയത് പുടിനല്ലെന്നും അത് അപരന്മാരിൽ ഒരാളാണെന്നുമാണ് സോഷ്യൽമീഡിയ ചർച്ച ചെയ്യുന്നത്. പുടിന്റെ രൂപത്തിലും നടത്തത്തിലുമാണ് ആളുകൾ ശ്രദ്ധിച്ചിരിക്കുന്നത്.
കവിളുകൾ കൂടുതൽ ഉരുണ്ടതാണെന്നും വലതുകൈ അധികം ചലിപ്പിക്കാതെയുള്ള പുടിൻ്റെ പതിവ് നടത്തമല്ല കാണാൻ കഴിയുന്നതെന്നും ആളുകൾ സോഷ്യൽ മീഡിയയിൽ കമൻ്റ് ചെയ്യുന്നുണ്ട്. ഒരുപാട് ചിരിക്കുന്നു. എപ്പോഴും ചിരിയടക്കാൻ ശ്രമിക്കുന്നതുപോലെ തോന്നുന്നു. ഒരു കൈ (സാധാരണയായി വലതുകൈ) അസ്വാഭാവികമായി ശരീരത്തോട് ചേർത്ത് നിശ്ചലമായി വെക്കുകയും മറ്റേ കൈ സാധാരണ പോലെ വീശിയുമാണ് നടക്കുന്നത്. ഇത് അനുകരിക്കാൻ പ്രയാസമാണെന്നും ഇത്തരത്തിൽ അപരൻമാരെ തിരിച്ചറിയാൻ കഴിയുമെന്ന വാദവും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്.
ട്രംപിനെ കാണുമ്പോൾ റഷ്യൻ പ്രസിഡന്റ് പതിവിലും കൂടുതൽ ഉന്മേഷവാനായി കാണപ്പെട്ടതാണ് മറ്റു ചിലരിൽ സംശയം ഉളവാക്കിയത്. റഷ്യൻ പ്രസിഡന്റിന് വേണ്ടി കാലാകാലങ്ങളിൽ പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്ന നിരവധി അപരന്മാർ ഉണ്ട്. പുടിന്റെ അഞ്ചാമത്തെ അപരനാണിത്. പല അവസരങ്ങളിലും, റഷ്യൻ പ്രസിഡന്റിനെ നിരീക്ഷിക്കുന്നവർ അദ്ദേഹത്തിന് ഒന്നിലധികം അപരന്മാരുണ്ടെന്ന് ആരോപിച്ചിട്ടുണ്ട്. അദ്ദേഹവുമായി സാമ്യം തോന്നിക്കാൻ അപരന്മാർ ശസ്ത്രക്രിയയ്ക്ക് വിധേയരായിട്ടുണ്ടെന്നാണ് പ്രചാരണങ്ങൾ.