ഇസ്രലേയിലുള്ള യുഎസ് പൗരന്മാർക്ക് അടിയന്തര അറിയിപ്പ്! ‘വിമാനങ്ങളും ക്രൂയിസ് കപ്പൽ സർവീസുകളും ഏർപ്പെടുത്തുന്നു’

ജറുസലേം: ഇസ്രായേൽ വിട്ടുപോകാൻ ആഗ്രഹിക്കുന്ന അമേരിക്കക്കാർക്കായി വിമാനങ്ങളും ക്രൂയിസ് കപ്പൽ സർവീസുകളും ഏർപ്പെടുത്താൻ യുഎസ് പ്രവർത്തിക്കുകയാണെന്ന് ഇസ്രായേലിലെ യുഎസ് അംബാസഡർ മൈക്ക് ഹക്കബീ. “അടിയന്തിര അറിയിപ്പ്! ഇസ്രായേൽ വിട്ടുപോകാൻ ആഗ്രഹിക്കുന്ന അമേരിക്കൻ പൗരന്മാർക്ക് – ഇസ്രായേലിലെ യുഎസ് എംബസി ഒഴിപ്പിക്കൽ വിമാനങ്ങളും ക്രൂയിസ് കപ്പൽ സർവീസുകളും ക്രമീകരിക്കുന്നു” എന്ന് അദ്ദേഹം എക്സിൽ കുറിച്ചു.

ജറുസലേമിലെ യുഎസ് എംബസി വെള്ളിയാഴ്ച വരെ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ ഒഴിപ്പിക്കൽ ശ്രമങ്ങൾ നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകൾ വരുന്നത്. അമേരിക്കക്കാർ സ്മാർട്ട് ട്രാവലർ എൻറോൾമെന്റ് പ്രോഗ്രാമിൽ (STEP) പേര് ചേർക്കണം. അതുവഴി അവർക്ക് പുതിയ വിവരങ്ങൾ ലഭിക്കുമെന്ന് ഹക്കബീ കൂട്ടിച്ചേർത്തു. ഈ ഒഴിപ്പിക്കൽ ശ്രമങ്ങൾ എപ്പോൾ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. ഒഴിപ്പിക്കൽ എപ്പോൾ ആരംഭിക്കുമെന്ന് ചോദിച്ചപ്പോൾ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉടനടി പ്രതികരിച്ചില്ല.

അതേസമയം, അമേരിക്ക ഇസ്രായേലിനൊപ്പം ഇറാനെ ആക്രമിക്കാൻ തീരുമാനിക്കുകയാണെങ്കിൽ, തിരിച്ചടിക്കല്ലാതെ ടെഹ്‌റാന് വേറെ വഴിയില്ലെന്നാണ് ഇറാനിയൻ ഉപവിദേശകാര്യ മന്ത്രി മജീദ് തഖ്ത് റാവഞ്ചി വ്യക്തമാക്കിയത്. അമേരിക്കക്കാർ സൈനികമായി ഇടപെടാൻ തീരുമാനിക്കുകയാണെങ്കിൽ, ലക്ഷ്യങ്ങളായി കണക്കാക്കുന്നിടത്തെല്ലാം തിരിച്ചടിക്കുകയല്ലാതെ ഞങ്ങൾക്ക് വേറെ വഴിയില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഞങ്ങൾ സ്വയം പ്രതിരോധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

More Stories from this section

family-dental
witywide