
ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ നിന്ന് കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി സുദീക്ഷ കൊണങ്കിയെക്കുറിച്ച് ഇനിയും ദുരൂഹത തടരുന്നു. സുദീക്ഷയെ കാണാതാകുന്നതിനു മുമ്പുള്ള ദൃശ്യങ്ങള്‍ പുറത്തെത്തിയതോടെ ഒപ്പമുള്ള യുവാവിനെക്കുറിച്ചാണ് ചര്‍ച്ചകള്‍.
കരീബിയന്‍ ദ്വീപിലെ ഒരു കടല്‍ത്തീരത്ത് നിന്ന് ദുരൂഹമായി അപ്രത്യക്ഷയാകുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് സുഹൃത്തുക്കളോടൊപ്പം നടക്കുകയായിരുന്ന സുദീക്ഷയുടെ സിസിക്യാമറാ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഡൊമിനിക്കന്‍ വാര്‍ത്താ ഏജന്‍സിയായ നോട്ടിസിയാസ് സിന്‍ ആണ് ഈ ദൃശ്യങ്ങള്‍ ആദ്യം പുറത്തുവിട്ടത്. ഇതില്‍ 20 കാരിയായ പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാല വിദ്യാര്‍ത്ഥിനി സുദിക്ഷയ്‌ക്കൊപ്പം ഒരു യുവാവുണ്ട്. വീഡിയോയിലെ ടൈംസ്റ്റാമ്പില്‍ ‘വ്യാഴാഴ്ച 5:16 എന്നുണ്ട്. എന്നാലിത് രാവിലെയാണോ അതോ വൈകുന്നേരമാണോ എന്ന് വ്യക്തമല്ല.
പുന്റ കാനയിലെ റിയു റിപ്പബ്ലിക്ക റിസോര്‍ട്ടിലെ ഒരു പാതയിലൂടെ മറ്റ് സുഹൃത്തുക്കള്‍ക്കൊപ്പം സുദീക്ഷ നടക്കുന്നു. സുദീക്ഷയ്‌ക്കൊപ്പം പരസ്പരം ചേര്‍ത്തുപിടിച്ച് ഒരു യുവാവ് നടക്കുന്നു. ദൃശ്യങ്ങളില്‍ ആറുപേരെ കാണാം. സുദീക്ഷ അടക്കം നാല് പെണ്‍കുട്ടികളും രണ്ട് യുവാക്കളും അടങ്ങുന്നതാണ് സംഘം. വെളുത്ത ടീ-ഷര്‍ട്ടും ഷോര്‍ട്ട്‌സുമാണ് സുദീക്ഷയുടെ വേഷം. ആണ്‍ സുഹൃത്തുമായി സംസാരിച്ച് നടന്നുപോകുന്നതും വീഡിയോയില്‍ വ്യക്തമാണ്.
അവധിക്കാലം ആഘോഷിക്കാന്‍ അഞ്ച് സുഹൃത്തുക്കളോടൊപ്പം ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലേക്ക് എത്തിയതായിരുന്നു സുദീക്ഷ. പുലര്‍ച്ചെ 3 മണി വരെ ഒരു റിസോര്‍ട്ട് ഡിസ്‌കോയില്‍ പാര്‍ട്ടിയിലായിരുന്ന പെണ്‍കുട്ടികള്‍ പുലര്‍ച്ചെ 4 മണിയോടെ ബീച്ചിലേക്ക് പോയതായി സിസിടിവി ദൃശ്യങ്ങളില്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പുലര്‍ച്ചെ 5:50 ഓടെ സുഹൃത്തുക്കള്‍ മടങ്ങുകയും സുദീക്ഷ ബീച്ചില്‍ തുടരുകയും ചെയ്യുകയായിരുന്നു.
ബീച്ചില്‍ അപ്പോള്‍ ഉണ്ടായിരുന്നത് അയോവയില്‍ നിന്നുള്ള 24 വയസ്സുള്ള വിനോദസഞ്ചാരിയായ ജോഷ്വ സ്റ്റീവന്‍ റൈബായിരുന്നു. സുദീക്ഷയെ കാണാതാകുന്നതിന് മുമ്പുള്ള നിമിഷങ്ങളില്‍ ഇയാളാണ് അവിടെയുണ്ടായിരുന്നതെന്ന് സുഹൃത്തുക്കളും പറയുന്നു.
പെണ്‍കുട്ടിയെ അവസാനമായി കണ്ട റൈബിനെ പൊലീസ് ചോദ്യം ചെയ്തു. എന്നാല്‍ ഇയാള്‍ മൂന്ന് തവണ തന്റെ മൊഴി മാറ്റി. മുട്ടോളം വെള്ളത്തില്‍ അവള്‍ കടലില്‍ നില്‍ക്കുന്നതാണ് താന്‍ അവസാനമായി കണ്ടതെന്നും, താന്‍ ഉറങ്ങിപ്പോയിരുന്നു, ഉണര്‍ന്നപ്പോള്‍ പെണ്‍കുട്ടിയെ കണ്ടില്ലെന്നുമൊക്കെ റൈബ് പറയുന്നു.
സുദീക്ഷയ്ക്കായുള്ള തിരച്ചില്‍ ആറാം ദിവസത്തിലേക്ക് കടക്കുമ്പോള്‍, അവള്‍ മുങ്ങിമരിച്ചിരിക്കാമെന്ന് അധികൃതര്‍ ആവര്‍ത്തിക്കുന്നു. പക്ഷേ മകളെ തട്ടിക്കൊണ്ടുപോയെന്ന സംശയത്തിലാണ് കുടുംബം ഇപ്പോഴും.