
വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടത്തിന് അനുകൂലമായ നിര്‍ണായക വിധിയുമായി യുഎസ് സുപ്രീം കോടതി. പൗരൻമാരുടെ സ്വകാര്യ വിവരങ്ങൾ കൈകാര്യം ചെയ്യാൻ സർക്കാരിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാൻ നിയോഗിച്ച ഡിപ്പാർട്ടമെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിക്ക് (ഡോജ്) അനുമതി ലഭിച്ചു. യുഎസ് സുപ്രീം കോടതിയാണ് ഡോജിന് സോഷ്യൽ സെക്യൂരിറ്റി ഡേറ്റ കൈകാര്യം ചെയ്യാൻ അനുമതി നൽകുന്ന ഉത്തരവിട്ടത്. ശതകോടീശ്വരൻ ഇലോൺ മസ്‌കിന്‍റെ നേതൃത്വത്തിലാണ് ഡോജ് പ്രവര്‍ത്തിച്ചിരുന്നത്. അമേരിക്കക്കാരുടെ എല്ലാം സ്വകാര്യ വിവരങ്ങൾ ഇനി മുതൽ ഡോജിന് ഉപയോഗിക്കാൻ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
മേരിലാൻഡ് ആസ്ഥാനമായുള്ള കീഴ്‌ക്കോടതി മുമ്പ് ഈ നീക്കം തടഞ്ഞതാണ്. ഈ വിധിയാണ് സുപ്രീംകോടതി ഉത്തരവിലൂടെ ട്രംപ് ഭരണകൂടം മറികടന്നിട്ടുള്ളത്. യുഎസ് നീതിന്യായ വകുപ്പിന്റെ അഭ്യർത്ഥന പ്രകാരമാണ് സുപ്രീം കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. എസ്എസ്എയിലെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് ഡോജിനെ തടയണമെന്ന് ആവശ്യപ്പെട്ട് രണ്ട് തൊഴിലാളി ഗ്രൂപ്പുകളും ഒരു അഭിഭാഷക ഗ്രൂപ്പും കേസ് ഫയൽ ചെയ്തിരുന്നു.