ട്രംപ് ഭരണകൂടത്തിൽ തമ്മിലടി? രണ്ട് ഉന്നത ഉദ്യോഗസ്ഥർക്കിടയിൽ പോര് രൂക്ഷം, പാം ബോണ്ടിക്കെതിരെ തുറന്നടിച്ച് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ്

വാഷിംഗ്ടൺ: വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസ് അറ്റോർണി ജനറൽ പാം ബോണ്ടിക്കെതിരെ നടത്തിയ തുറന്ന പ്രസ്താവനകൾ അമേരിക്കൻ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാകുന്നു. വാനിറ്റി ഫെയർ മാഗസിൻ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് ബോണ്ടിയുടെ പ്രവർത്തനങ്ങളെ സൂസി വൈൽസ് രൂക്ഷമായി വിമർശിച്ചത്. വിവാദമായ ജെഫ്രി എപ്‌സ്റ്റീൻ കേസിലെ ഫയലുകൾ കൈകാര്യം ചെയ്യുന്നതിൽ ബോണ്ടിക്ക് വലിയ പരാജയം സംഭവിച്ചുവെന്നായിരുന്നു വൈൽസിന്റെ പ്രധാന ആരോപണം. പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ ഉറച്ച അനുയായികൾ വലിയ പ്രാധാന്യത്തോടെ കാണുന്ന ഈ വിഷയം വൈറ്റ് ഹൗസിന് മാസങ്ങളായി രാഷ്ട്രീയ തലവേദന സൃഷ്ടിക്കുന്നുണ്ട്.

ജെഫ്രി എപ്‌സ്റ്റീൻ കേസിലെ രേഖകൾ കൈകാര്യം ചെയ്യുന്നതിൽ ബോണ്ടിക്ക് ലഭിച്ച അവസരം അവർ പൂർണ്ണമായും നഷ്ടപ്പെടുത്തിയെന്ന് വൈൽസ് കുറ്റപ്പെടുത്തി. എന്നാൽ, ഈ വിമർശനങ്ങൾ പുറത്തുവന്നതിന് പിന്നാലെ പാം ബോണ്ടി ശക്തമായ പ്രതിരോധവുമായി രംഗത്തെത്തി. തന്റെ പ്രിയ സുഹൃത്തായ സൂസി വൈൽസിനെതിരെ നേരിട്ടുള്ള ആക്രമണത്തിന് മുതിരാതെ, ഇത്തരമൊരു വാർത്ത പുറത്തുവിട്ട മാധ്യമത്തെയും അതിന്റെ ലക്ഷ്യത്തെയുമാണ് ബോണ്ടി ലക്ഷ്യം വെച്ചത്. ഭരണകൂടത്തിനുള്ളിൽ ഭിന്നതയുണ്ടെന്ന് വരുത്തിത്തീർക്കാനാണ് ഇത്തരം വാർത്തകൾ ശ്രമിക്കുന്നതെന്ന് അവർ ആരോപിച്ചു.

ഭരണകൂടത്തെ വിഭജിക്കാനുള്ള ഏത് നീക്കവും പരാജയപ്പെടുമെന്ന് പാം ബോണ്ടി തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി. വാനിറ്റി ഫെയറിലെ ലേഖനത്തെ പരാമർശിച്ചുകൊണ്ടായിരുന്നു ബോണ്ടിയുടെ ഈ പ്രതികരണം. ഫ്ലോറിഡയിൽ നിന്നുള്ള സഹപ്രവർത്തകരും സുഹൃത്തുക്കളുമായ ഇരുവരും തമ്മിലുള്ള ഈ പരസ്യമായ അഭിപ്രായവ്യത്യാസം ട്രംപ് ഭരണകൂടത്തിനുള്ളിലെ ആഭ്യന്തര കലഹങ്ങളുടെ സൂചനയാണോ എന്ന് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നു. വൈറ്റ് ഹൗസിലെ രണ്ട് കരുത്തർ തമ്മിലുള്ള ഈ വാക്പോര് വരും ദിവസങ്ങളിൽ കൂടുതൽ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം.

More Stories from this section

family-dental
witywide