ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിൻ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ശില്പി കേണൽ ജോൺ പെന്നിക്വിക്കിന്റെ കുടുംബവുമായി കൂടിക്കാഴ്‌ച നടത്തി. ലണ്ടനിലെ കേംബർലി പട്ടണത്തിൽ പെന്നിക്വിക്കിൻ്റെ പ്രതിമ സ്ഥാപിച്ചതിൽ തമിഴ്‌നാട് സർക്കാരിനോടും സ്റ്റാലിനോടും കുടുംബം നന്ദി അറിയിച്ചു. തമിഴ്നാട് സർക്കാർ പെന്നിക്വിക്കിന്റെ കുടുംബത്തിൻ്റെ ആവശ്യങ്ങൾ ഇനിയും അനുഭാവപൂർവം പരിഗണിക്കുമെന്ന് ഉറപ്പുനൽകിയതായി സ്റ്റാലിൻ എക്സിൽ കുറിച്ചു.
തമിഴ്‌നാട്ടിലേക്ക് നിക്ഷേപം ആകർഷിക്കുന്നതിനായി നടത്തിയ വിദേശപര്യടനത്തിനിടെ ലണ്ടനിലെത്തിയപ്പോഴായിരുന്നു പെന്നിക്വിക്കിന്റെ കുടുംബാംഗങ്ങൾ സ്റ്റാലിനെ നേരിൽ വന്ന് കണ്ടത്. കഴിഞ്ഞ വർഷമാണ് പെന്നിക്വിക്കിൻ്റെ പ്രതിമ തമിഴ്‌നാട് സർക്കാർ ലണ്ടനിൽ സ്ഥാപിച്ചത്. ബ്രിട്ടീഷ് നിയമപ്രകാരം സെയ്ന്റ്റ് പീറ്റേഴ്സ് പള്ളിയിൽനിന്ന് ലണ്ടനിലെ തമിഴ് പ്രവാസികളാണ് ഇതിനായി അനുമതി വാങ്ങിയത്.
1895-ലാണ് പെന്നിക്വിക്ക് കഠിനാധ്വാനവും മികച്ച സാങ്കേതിക വൈദഗ്ധ്യവും ഉപയോഗിച്ച് മുല്ലപ്പെരിയാർ അണക്കെട്ട് നിർമിച്ചത്. പദ്ധതിക്ക് ബ്രിട്ടീഷ് ഗവൺമെന്റ് സഹായധനം നിഷേധിച്ചപ്പോൾ പെന്നിക്വിക്ക് ഇംഗ്ലണ്ടിലേക്കു പോയി തന്റെ കുടുംബസ്വത്തുക്കൾ വിറ്റ് നിർമാണം പൂർത്തിയാക്കുകയായിരുന്നു. 1841 ജനുവരി 15-ന് ജനിച്ച പെന്നിക്വിക്ക് 1911-ലാണ് മരിച്ചത്.
തമിഴ്‌നാട് സർക്കാർ 2022ലാണ് പെന്നി ക്വിക്കിന്റെ സ്വദേശമായ കാംബർലിയിൽ മുൻകൈയെടുത്ത് പ്രതിമ അനാഛാദനം ചെയ്‌തത്. നിലവിൽ തേനി ജില്ലയിലെ ലോവർക്യാംപിൽ പെന്നിക്വിക്കിന് സ്മാരകമുണ്ട്. തേനിയിലെ ബസ് ടെർമിനലിനും പെന്നി ക്വിക്കിന്റെ പേരാണ്. കേരളത്തിലെ ഇടുക്കി ജില്ലയിൽ സ്ഥിതി ചെയ്യുന്ന മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഉടമസ്ഥതയും പരിപാലന അവകാശവും തമിഴ്നാടിനാണ് ലഭിച്ചിരിക്കുന്നത്.














