
ടെക്സാസ്: പന്നിയിറച്ചി, മദ്യം, ലോട്ടറി ടിക്കറ്റുകൾ എന്നിവ വിൽക്കുന്നത് നിർത്താൻ മുസ്ലീം ഉടമസ്ഥതയിലുള്ള കടകളിൽ ഒരു ഇമാം സമ്മർദ്ദം ചെലുത്തുന്ന വീഡിയോ വൈറലായതിനെ തുടർന്ന് ടെക്സാസ് ഗവർണർ ഗ്രെഗ് ആബട്ട് സംസ്ഥാനത്ത് ശരിയത്ത് നിയമം നിരോധിച്ചു. ചൊവ്വാഴ്ചയാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. “ടെക്സാസിൽ ശരിയത്ത് നിയമവും ശരിയത്ത് കോമ്പൗണ്ടുകളും നിരോധിച്ചുകൊണ്ടുള്ള നിയമങ്ങളിൽ ഞാൻ ഒപ്പുവെച്ചു. ഒരു ബിസിനസ്സും ഒരു വ്യക്തിയും ഇത്തരം വിഡ്ഢികളെ ഭയപ്പെടരുത്,” ആബട്ട് പ്രസ്താവനയിൽ പറഞ്ഞു.
ശരിയത്ത് നിയമം അടിച്ചേൽപ്പിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അത് ഉടൻ തന്നെ പ്രാദേശിക നിയമ നിർവ്വഹണ ഏജൻസികളെയോ ടെക്സാസ് ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റിയെയോ അറിയിക്കണമെന്ന് ഗവർണർ പറഞ്ഞു.
മസ്ജിദ് അറ്റ്-തൗഹിദിലെ ഇമാം എഫ്. ഖാസിം ഇബ്ൻ അലി ഖാൻ ഒരു കടയുടമയുമായി സംസാരിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് വിവാദം ആരംഭിച്ചത്. ഇസ്ലാമിക നിയമമനുസരിച്ച് നിഷിദ്ധമായ സാധനങ്ങൾ വിൽക്കുന്നുവെന്ന് അദ്ദേഹം കടയുടമയെ കുറ്റപ്പെടുത്തി.
പന്നിയിറച്ചി, മദ്യം, ചൂതാട്ട ഉൽപ്പന്നങ്ങൾ എന്നിവ വിൽക്കുന്നതിലൂടെ അവർ തങ്ങളുടെ വിശ്വാസത്തെ ലംഘിക്കുകയാണെന്ന് ഖാൻ വീഡിയോയിൽ പറയുന്നു. “ഇതൊരു പ്രചാരണത്തിന്റെ തുടക്കമാണ്. ഇത് മതിയായെന്ന് ഞങ്ങൾ അമേരിക്കയോടും ലോകത്തോടും പറയുകയാണ്,” വൈറലായ വീഡിയോ ക്ലിപ്പിൽ ഖാൻ പറഞ്ഞു.
മുസ്ലീം ഉടമസ്ഥതയിലുള്ള ബിസിനസ്സുകളിൽ സമ്മർദ്ദം ചെലുത്തുന്നതിനായി ഖാൻ ഒരു ക്യാമ്പയിൻ ആരംഭിക്കുകയും, ഇത് പാലിക്കാത്ത പക്ഷം ബഹിഷ്കരണം നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ആബട്ടിന്റെ ഈ നീക്കത്തെ കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസ് (കെയർ) വിമർശിച്ചു. ഇത് അനാവശ്യ ഭയം പരത്തുന്നതാണെന്ന് കെയർ ആരോപിച്ചു.