കണ്ണീരായി ടെക്സസ് പ്രളയം; 14 കുട്ടികൾ അടക്കം 37 പേർക്ക് ജീവൻ നഷ്ടമായി, മരണസംഖ്യ ഇനിയും ഉയരും, ക്യാംപ് സൈറ്റിൽ നിന്ന് ഒലിച്ചുപോയ 27 കുട്ടികളെ ഇനിയും കണ്ടെത്തിയില്ല

ടെക്സസ്: അമേരിക്കയിലെ ടെക്സസിലുണ്ടായ മിന്നൽപ്രളയം ലോകത്തിന്‍റെ കണ്ണ് നനയിക്കുന്നു. അപ്രതീക്ഷിതമായുണ്ടായ ദുരന്തത്തിൽ 14 കുട്ടികളടക്കം 37 പേർക്ക് ജീവൻ നഷ്ടമായെന്നാണ് ഏറ്റവും പുതിയ വിവരം.

കെർ കൗണ്ടിയിൽ ശക്തമായ മഴയെ തുടർന്ന് ഗ്വാഡലൂപ് നദിയിലെ ജലനിരപ്പ് ഏകദേശം 30 അടി ഉയർന്നതാണ് ദുരന്തത്തിന് കാരണമായത്. കാമ്പ് മിസ്റ്റിക് എന്ന ക്രിസ്ത്യൻ ഗേൾസ് സമ്മർ ക്യാമ്പിലെ 27 ലധികം പെൺകുട്ടികൾ ഉൾപ്പെടെ നിരവധി പേരെ ഇപ്പോഴും കാണാതായിരിക്കുകയാണ്. ഇവരെ കണ്ടെത്താനായുള്ള തിരച്ചിൽ തുടരുകയാണ്. ഈ കുട്ടികൾ എല്ലാവരും തന്നെ 12 വയസ്സിൽ താഴെ മാത്രം പ്രായമുള്ളവരാണ്.

ജൂലൈ 4 സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് നിരവധി പേർ അവധിദിനം ആഘോഷിക്കാൻ നദിക്കരയിൽ കാബിനുകളിൽ താമസിച്ചിരുന്നു. അവരെല്ലാവരും ഉറങ്ങിക്കിടന്ന പുലർച്ചെയാണ് മിന്നൽ പ്രളയം മുണ്ടായത്. ഹെലികോപ്റ്ററുകളും ഡ്രോണുകളും ബോട്ടുകളും ഉപയോഗിച്ച് രക്ഷാപ്രവർത്തനം തുടരുകയാണ്. നദിക്കരയിൽ അടിഞ്ഞു കൂടിയിരിക്കുന്നചെളിയും മറ്റ് അവശിഷ്ടങ്ങളും രക്ഷാപ്രവർത്തകരെ വലക്കുന്നുണ്ട്. റോഡുകളും പാലങ്ങളും ഇല്ലാതാവുകയും വൻമരങ്ങൾ കടപുഴകി വീഴുകയും ചെയ്ത് പല പ്രദേശങ്ങളും ഒറ്റപ്പെട്ടിരിക്കുകയാണ്.

പ്രാദേശിക ഷെരീഫ് വിഭാഗം ഈ പ്രളയത്തെ “വിനാശകരം” എന്നാണ് വിശേഷിപ്പിച്ചത്. ടെക്സസ് ഹിൽ കൺട്രിയിൽ തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും തുടരുകയാണെന്ന് കെർ കൗണ്ടി ഷെരീഫ് ലാറി ലീത പറഞ്ഞു.

രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്, ബോർൺ സെർച്ച് ആൻഡ് റെസ്ക്യൂ ടീമുകൾ ഗ്വാഡലൂപ്പ് നദിയുടെ തീരത്ത് തിരച്ചിൽ നടത്തുന്നുണ്ട്. ടെക്സസ് ഗവർണർ ഗ്രെഗ് അബോട്ട് 15 കൗണ്ടികൾക്കായി ദുരന്ത പ്രഖ്യാപനം നടത്തിയിട്ടുണ്ട്, കൂടാതെ 1,000-ലധികം സംസ്ഥാന രക്ഷാപ്രവർത്തകരെ വിന്യസിച്ചിട്ടുണ്ട്. യു.എസ്. കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് രാത്രി മുഴുവൻ രക്ഷാപ്രവർത്തനം നടത്തുന്നുണ്ടെന്ന് ഹോംലാൻഡ് സെക്രട്ടറി ക്രിസ്റ്റി നോം പ്രസ്താവിച്ചു. എന്നിരുന്നാലും, പ്രദേശത്ത് വീണ്ടും ശക്തമായ മഴയ്ക്കും പ്രളയത്തിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

‘പ്രളയത്തെ ഭയാനകം എന്ന് വിശേഷിപ്പിച്ച പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, ഈ ദുരന്തം ടെക്സസിന്റെ ഹൃദയത്തെ തകർത്തിരിക്കുന്നുവെന്നും വ്യക്തമാക്കിക്കൊണ്ട് ദുരന്തബാധിതർക്ക് പിന്തുണ പ്രഖ്യാപിച്ചു. സമൂഹമാധ്യമങ്ങളിൽ നിരവധി പേർ കാണാതായവരെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ച് ആശങ്ക രേഖപ്പെടുത്തുന്നുണ്ട്. കാലാവസ്ഥാ പ്രവചനങ്ങൾ കൃത്യമല്ലാതിരുന്നതാണ് ഈ ദുരന്തത്തിന്റെ തീവ്രത വർധിപ്പിച്ചതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

കനത്ത മഴ പ്രവചിച്ചിരുന്നെങ്കിലും കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചായിരുന്നു മിന്നൽപ്രളയം ടെക്സസിനെ കണ്ണീരിലാഴ്ത്തിയത്. 3 മണിക്കൂർ കൊണ്ട് സൗത്ത് സെൻട്രൽ ടെക്സസിൽ പലയിടത്തും പെയ്തത് 254 മില്ലിമീറ്റർ മഴയാണ്. ടെക്സസിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രം കൂടിയായ പ്രദേശത്താണ് ദുരന്തമുണ്ടായത്. ക്രൈസ്തവ വിശ്വാസികളായ പെൺകുട്ടികൾക്കു വേണ്ടി 1926 മുതൽ നടക്കുന്ന മിസ്റ്റിക് വേനൽക്കാല ക്യാംപിലെ കുട്ടികളെയാണ് കാണാതായത്. നദീതീരത്ത് ഇവർക്ക് താമസിക്കാൻ സജ്ജമാക്കിയ കാബിനുകൾ കൂട്ടത്തോടെ ഒഴുകിപ്പോയി.

Texas flood death toll rises

More Stories from this section

family-dental
witywide