ഓസ്റ്റിൻ: ടെക്സസിലെ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ യുവജന ക്യാംപുകൾ സ്ഥാപിക്കുന്നതിന് സംസ്ഥാനം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതു ബന്ധപ്പെട്ട ബില്ലിൽ വെള്ളിയാഴ്ച നടന്ന ചടങ്ങിൽ ഗവർണർ ഉഗ്രഗ് അബോട്ട് ഒപ്പുവച്ചു. ഗവർണർക്ക് പുറമെ നിയമസഭാ നേതാക്കളും, അടുത്തിടെയുണ്ടായ അപകടത്തിൽ ദുരന്തം നേരിട്ട ക്യാംപ് മിസ്റ്റിക്കിലെ രക്ഷിതാക്കളും ബിൽ ഒപ്പിടൽ ചടങ്ങിൽ പങ്കെടുത്തു.
ക്യാംപുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള സമഗ്രമായ പദ്ധതികൾക്കാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. ഈ നിയമപ്രകാരം, വെള്ളപ്പൊക്ക സാധ്യതയുള്ള അപകടകരമായ പ്രളയ മേഖലകളിൽ ഇനിമുതൽ യുവജന കാബിനുകൾ നിർമിക്കാൻ കഴിയില്ല. കൂടാതെ, എല്ലാ ക്യാംപുകളും വിശദമായ ദുരന്തനിവാരണ പദ്ധതികൾ തയ്യാറാക്കണം.
ജീവനക്കാർക്ക് അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള പരിശീലനം നൽകുകയും, കാര്യക്ഷമമായ മുന്നറിയിപ്പ് സംവിധാനങ്ങൾ സ്‌ഥാപിക്കുകയും വേണം. പുതിയ നിയമം നടപ്പാക്കുന്നതിനായി, ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും, മുന്നറിയിപ്പ് സൈറണുകൾ സ്‌ഥാപിക്കുന്നതിനും, കാലാവസ്‌ഥാ പ്രവചനം മെച്ചപ്പെടുത്തുന്നതിനും സംസ്‌ഥാനം 240 മില്യൻ ഡോളർ നീക്കിവച്ചിട്ടുണ്ട്.














