ഇന്ത്യക്കാര്‍ മോശക്കാരാണെന്ന് ഫ്‌ളോറിഡയില്‍ മലയാളി നഴ്‌സിനെ ആക്രമിച്ച പ്രതി, ജയിലില്‍ തുടരും

വെസ്റ്റ് പാം ബീച്ച്, ഫ്‌ളോറിഡ: കഴിഞ്ഞയാഴ്ച പാം ബീച്ച് കൗണ്ടി ആശുപത്രിയില്‍ മലയാളി നഴ്സിനെ ക്രൂരമായി ആക്രമിച്ച കേസില്‍ പ്രതിയായ സ്റ്റീഫന്‍ സ്‌കാന്റ്റില്‍ബറി വിചാരണ കാത്തിരിക്കുന്നതിനാല്‍ ജയിലില്‍ തന്നെ തുടരും. പ്രതിക്കുവേണ്ടി വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് നടന്ന തടങ്കല്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ജഡ്ജി ഈ തീരുമാനം എടുത്തത്. വെല്ലിംഗ്ടണില്‍ നിന്നുള്ള 33 കാരനായ പ്രതിക്ക് മാനസികാരോഗ്യ സഹായം ലഭിക്കുന്നതിനായി അഭിഭാഷകന്‍ മറ്റൊരിടത്തേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും ജഡ്ജി തടഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് എച്ച്സിഎ ഫ്‌ളോറിഡ പാംസ് വെസ്റ്റ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ സ്‌കാന്റ്റില്‍ബറി 67കാരിയായ മലയാളി നഴ്സിനെ അതിക്രൂരമായി ആക്രമിച്ചത്. നഴ്‌സിന്റെ മുഖത്തെ എല്ലാ അസ്ഥികളും ഒടിഞ്ഞതായി ഡെപ്യൂട്ടികള്‍ പറഞ്ഞു. കണ്ണുകള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്.

നഴ്‌സിന്റെ അവസ്ഥ മെച്ചപ്പെട്ടുവരികയാണെന്ന് അവരുടെ കുടുംബ പ്രതിനിധി ബുധനാഴ്ച പറഞ്ഞു. എങ്കിലും വെന്റിലേറ്ററില്‍ തുടരുകയാണ്.

ആശുപത്രിയിലെ സാക്ഷികളും പ്രതികരിച്ച ഡെപ്യൂട്ടികളും സംഭവത്തെക്കുറിച്ച് വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. ആശുപത്രിക്കുള്ളില്‍ നിന്നുള്ള വീഡിയോയില്‍ ഇരയെ ഏകദേശം ഒന്നോ രണ്ടോ മിനിറ്റിനുള്ളില്‍ പ്രതി ആക്രമിച്ചതായി കാണിക്കുന്നുണ്ട്.

ആക്രമണത്തിന് ശേഷം, ‘ഇന്ത്യക്കാര്‍ മോശക്കാരാണ്’ എന്നും ‘ഞാന്‍ ഒരു ഇന്ത്യന്‍ ഡോക്ടറെ മാരകമായി അടിച്ചു’ എന്നും സ്‌കാന്റ്റില്‍ബറി പറഞ്ഞുവെന്ന് പാം ബീച്ച് കൗണ്ടി ഡെപ്യൂട്ടി സാര്‍ജന്റ് ബെത്ത് ന്യൂകോംബ് വ്യക്തമാക്കി.

അതേസമയം, പ്രതിയെ ജയില്‍ സെല്ലിലേക്ക് മാറ്റുന്നതിനുപകരം ഒരു മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട സ്‌കാന്റ്റില്‍ബറിയുടെ ഭാര്യ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളും രംഗത്തെത്തി. എന്നാല്‍, മാനസികാരോഗ്യവുമായി ബന്ധമില്ലാത്ത ഒരു പ്രശ്‌നത്തിന് ചികിത്സ തേടിയാണ് ഇയാള്‍ ആശുപത്രിയിലെത്തിയതെന്നും കാറിലാണ് ഇയാള്‍ എത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്. അറസ്റ്റ് റിപ്പോര്‍ട്ടില്‍ ആക്രമണത്തിന് മുമ്പുള്ള രണ്ട് ദിവസമായി അയാള്‍ പരിഭ്രാന്തിയിലായിരുന്നു എന്നും എടുത്തുപറയുന്നുണ്ട്.

വ്യാഴാഴ്ചത്തെ ഹിയറിങ്ങില്‍ ഇരയുടെ മകള്‍ തന്റെ അമ്മയ്ക്ക് വേണ്ടി സംസാരിച്ചു, അമ്മയുടെ ഗുരുതരമായ പരിക്കുകളെക്കുറിച്ച് വിശദീകരിച്ചു. ”തലച്ചോറില്‍ ഇടയ്ക്കിടെ രക്തസ്രാവം ഉണ്ടായിരുന്നു, മുഖത്തിന്റെ വലതുവശത്ത് പൂര്‍ണ്ണമായും ഒടിവുണ്ടായിരുന്നു. കഴുത്തിന്റെ വലതുവശത്തുള്ള കോളര്‍ ബോണ്‍ ഒടിഞ്ഞു. അബോധാവസ്ഥയിലായിരുന്നു. മുഖത്ത് ധാരാളം ചതവുകളും കണ്ണുകളില്‍ വീക്കവും ഉണ്ടായിരുന്നു. എനിക്ക് അമ്മയെ തിരിച്ചറിയാന്‍ പോലും ആകുമായിരുന്നില്ല” – മകള്‍ പറഞ്ഞതിങ്ങനെ. മാത്രമല്ല, തന്റെ അമ്മയെയും അവരുടെ സംസ്‌കാരത്തെയും കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥരോട് സ്‌കാന്റില്‍ബറി പറഞ്ഞത് കേട്ടപ്പോള്‍ വേദനയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘വംശീയതയ്ക്ക് സ്ഥാനമില്ല. നിങ്ങള്‍ ഒരാളെ മര്‍ദിക്കുന്നതിന് അത് ഒരു കാരണമായിരിക്കരുത്.’ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

More Stories from this section

family-dental
witywide