ആണവകേന്ദ്രങ്ങളിലേക്ക് പറന്നത് അമേരിക്കയുടെ ബി – 2 ബോംബർ, 37 മണിക്കൂർ നിർത്താതെ പറന്ന ബോംബറിന് ഇന്ധനം നിറച്ചത് ആകാശത്ത് വെച്ച്

ഇറാൻ- ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്നതിനിടയിൽ ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളാണ് യുഎസ് ആക്രമിച്ചത്. ഫൊര്‍ദൊ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നീ ആണവകേന്ദ്രങ്ങളിൽ അമേരിക്ക ബി – 2 ബോംബർ വിമാനം ഉപയോഗിച്ച് നടത്തിയ ബങ്കര്‍ ബസ്റ്റര്‍ ബോബ് ആക്രമണത്തിൽ ആളാപായം ഉണ്ടായില്ലെങ്കിലും ആണവ കേന്ദ്രങ്ങള്‍ക്ക് കാര്യമായ നാശമുണ്ടായിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. യു.എസിന്റെ പക്കല്‍ മാത്രമാണ് ഇത്തരം കേന്ദ്രങ്ങളെ തകര്‍ക്കാന്‍ കഴിയുന്ന ബങ്കര്‍ ബസ്റ്റര്‍ ബോംബായ ജിബിയു-57എ/ബി എന്ന ബോംബുള്ളത്. 20 അടി നീളമുള്ള ഈ ബോംബ് പ്രയോഗിക്കാന്‍ യു.എസിന്റെ ബി2 ബോംബറിന് മാത്രമേ സാധിക്കൂ.

15 ടണ്ണോളം വരുന്ന ബങ്കര്‍ ബസ്റ്റര്‍ ബോബിന് എത്രശക്തമായ കോണ്‍ക്രീറ്റ് കവചത്തെയും തുളഞ്ഞിറങ്ങി ഉള്ളില്‍ ചെന്ന് കനത്ത സ്‌ഫോടനം നടത്താനുള്ള ശേഷിയുണ്ട്. മാസ്സീവ് ഓര്‍ഡനന്‍സ് പെനെട്രേറ്റര്‍ എന്നറിയപ്പെടുന്ന ഈ ബോംബിന്റെ രണ്ടെണ്ണം മാത്രമാണ് ബി2 ബോംബറിന് വഹിക്കാന്‍ സാധിക്കുക. നിലവില്‍ ആറ് ജിബിയു-57എ/ബി ബോംബുകള്‍ ഇറാനില്‍ പ്രയോഗിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മൂന്ന് ആണവ കേന്ദ്രങ്ങളിലും കുറഞ്ഞത് രണ്ട് ബോംബുകള്‍ എങ്കിലും യു.എസ് പ്രയോഗിച്ചിട്ടുണ്ട്. ആകാശത്ത് വെച്ച് പലതവണ ഇന്ധനം നിറച്ച യു.എസിൻ്റെ ബി-2 സ്‌പിരിറ്റ്‌ സ്റ്റെൽത്ത് ബോംബർ വിമാനങ്ങൾ ഏകദേശം 37 മണിക്കൂർ നിർത്താതെ പറന്നതായാണ് റിപ്പോർട്ട്.

നോർത്രോപ് ഗ്രമ്മൻ എന്ന യു.എസ് ആയുധ നിർമാതാക്കളാണ് ഹെവി ബോംബർ എന്ന വിഭാഗത്തിൽ പെടുന്ന ബി2 യുദ്ധവിമാനം വികസിപ്പിച്ചെടുത്തത്. 18,000 കിലോവരെ ഭാരമുള്ള ബോംബുകൾ വഹിക്കാനുള്ള ശേഷി ഈ വിമാനത്തിനുണ്ട്. ഒറ്റപ്പറക്കലിൽ 18500 കിലോമീറ്റർ ദൂരം വരെ ഇവയ്ക്ക് സഞ്ചരിക്കാനും സാധിക്കും. യു.എസ് വ്യോമസേനയുടെ പക്കൽ ആകെ 19 ബി2 ബോംബറുകളുണ്ട്. റഡാർ കണ്ണുകളെ വെട്ടിക്കാൻ കഴിയുന്ന തരത്തിലാണ് ഇവയുടെ രൂപഘടന. നിലവിൽ ഭൂരിഭാഗം രാജ്യങ്ങൾക്കും ബി2 ബോംബറിനെ തിരിച്ചറിയാനുള്ള സംവിധാനങ്ങളില്ല എന്നതും ഇവയുടെ സവിശേഷതയാണ്. മിസോറിയിലെ വൈറ്റ്മാൻ വ്യോമതാവളത്തിൽ നിന്ന് ആറ് ബി-2 സ്റ്റെൽത്ത് ബോംബറുകൾ ഗുവാമിലെ സൈനികകേന്ദ്രത്തിലേക്ക് നീങ്ങിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

More Stories from this section

family-dental
witywide