
തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രധാന കഥാപാത്രമായി എത്തുന്ന ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള (ജെഎസ്കെ) സിനിമയുടെ പുതുക്കിയ പതിപ്പ് ഇന്ന് രാവിലെ പത്തുമണിയോടെ സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിക്കും. ഇന്നുതന്നെ പുതുക്കിയ പതിപ്പിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയേക്കും. പ്രദർശന അനുമതിയ്ക്കായി തിരുവനന്തപുരം സെന്‍സര്‍ ബോര്‍ഡ് ഓഫീസിലായിരിക്കും സമര്‍പ്പിക്കുക. മ്യൂട്ട് ചെയ്ത ഭാഗങ്ങളും എഡിറ്റ് ചെയ്ത സബ് ടൈറ്റിലും മാത്രമായിരിക്കും സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിക്കുന്നത്.
പുതുക്കിയ പതിപ്പ് പൂര്‍ണമായും സമർപ്പിക്കേണ്ടെന്ന് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചിരുന്നു. സിനിമയിൽ ജാനകി എന്ന് ഉപയോഗിക്കുന്നതിന് പകരം കഥാപാത്രത്തിന്റെ മുഴുവന്‍ പേരായ ജാനകി വിദ്യാധരന്‍ എന്നോ ജാനകി വി എന്നോ ഉപയോഗിക്കണം എന്നാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത്. ജാനകിയുടെ പേര് ഉപയോഗിക്കുന്ന കോടതി രംഗത്തിലെ ഒരു സംഭാഷണം മാറ്റുകയോ മ്യൂട്ട് ചെയ്യുകയോ വേണമെന്നും സെൻസർ ബോർഡ് വ്യക്തമാക്കിയിരുന്നു.
ഇതോടെ നിർമാതാക്കള്‍ ചിത്രത്തിന്റെ പേര് വി ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്നും വിചാരണ രംഗങ്ങളില്‍ ജാനകിയെന്ന പേര് മ്യൂട്ട് ചെയ്യാമെന്നും നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചു. ചിത്രം എത്രയും വേഗം തീയറ്ററുകളില്‍ എത്തിക്കാനാണ് സെന്‍സര്‍ ബോര്‍ഡ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അംഗീകരിക്കാമെന്ന് നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചത്.