
ന്യൂയോർക്ക്: ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണങ്ങളിൽ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിൽ ബുൾസ്ഐ ( കൃത്യമായ ലക്ഷ്യം) സ്ട്രൈക്കാണ് അമേരിക്ക നടത്തിയത്. സാറ്റലൈറ്റ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നതുപോലെ ഇറാന് എക്കാലത്തേക്കും ഓർക്കാൻ തക്കതായ പ്രഹരമാണ് അമേരിക്കൻ വ്യോമസേന നൽകിയിരിക്കുന്നത് എന്നാണ് ആക്രമണത്തെക്കുറിച്ച് ട്രംപ് എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കിയത്. ഭൂമിക്കടിയിൽ ആഴത്തിലാണ് നാശനഷ്‌ടങ്ങളുണ്ടായിരിക്കുന്നത്. കനത്ത പ്രഹരമാണ് അവരുടെ ന്യൂക്ലിയർ സൈറ്റുകളിൽ യുഎസ് ഉണ്ടാക്കിയിരിക്കുന്നത്. വെള്ളനിറത്തിൽ കാണപ്പെടുന്ന നിർമിതി, അതിൻ്റെ മേൽക്കൂരയാണെങ്കിലും ഭൂമിക്കടിയിൽ സമീപത്തെ പാറകൾക്കുള്ളിലേക്ക് ആഴത്തിലേക്ക് നീളുന്നവയാണ്. ആക്രമണങ്ങളിൽ നിന്നും മറ്റും കവചമൊരുക്കാൻ ഉതകുന്ന തരത്തിലുള്ള നിർമാണമാണിത്. ആ ഇടംതന്നെയാണ് യുഎസ് ആക്രമണം നടത്തി തകർത്തിരിക്കുന്നത് ട്രംപ് എക്സ്‌സിൽ കുറിച്ചു.
ഇറാൻ- ഇസ്രയേൽ സംഘർഷത്തിലേക്ക് ഞായറാഴ്ചയാണ് അമേരിക്ക പ്രത്യക്ഷമായി ഭാഗമാകുന്നത്. ആദ്യമുതൽ ഇസ്രയേലിനെ പിന്തുണച്ചിരുന്ന അമേരിക്ക ഇറാനിലെ ആണവകേന്ദ്രങ്ങളായ നതാൻസ്, ഇസ്ഫഹാൻ, ഫൊർദോ എന്നിവ യുഎസ് യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ബോംബിട്ട് നശിപ്പിച്ചത്. ഇറാനിലെ ആണവ നിലയങ്ങളിൽ ബി-2 സ്റ്റെൽത്ത് സ്‌പിരിറ്റ് ബോംബർ വിമാനങ്ങൾ ഉപയോഗിച്ച് ബങ്കർ ബസ്റ്റർ ബോംബുകളിടുകയായിരുന്നു എന്നാണ് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്. സാമൂഹികമാധ്യമങ്ങളിലൂടെ ട്രംപ് തന്നെയാണ് ആക്രമണവിവരംഅറിയിച്ചത്. അതേസമയം, ആണവകേന്ദ്രങ്ങളിൽ ആക്രമണം നടന്നു എന്നത് സത്യമാണെങ്കിലും അവയ്ക്ക് കാര്യമായ തകരാർ ഉണ്ടായിട്ടില്ലെന്നാണ് ഇറാൻ്റെ അവകാശവാദം.