
വാഷിംഗ്ടണ്‍ : ലോകം ഉറ്റുനോക്കുന്ന യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് മുമ്പായി കടുത്ത വിമര്‍ശനവുമായി ചൈനീസ് പ്രധാനമന്ത്രി. യുഎസിന്റെ 100 ശതമാനം എന്ന തീരുവ ഭീഷണിക്കെതിരെയാണ് ചെനീസ് പ്രധാനമന്ത്രി ലി ക്വിയാങ് രംഗത്തെത്തിയിരിക്കുന്നത്. ട്രംപിന്റെ ഈ നീക്കം കാട്ടിലെ നിയമമാണെന്നും ഏകപക്ഷീയതയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. വ്യാപാരത്തിന്റെ കാര്യത്തില്‍ ലോകം ”കാട്ടിലെ നിയമത്തിലേക്ക്” മടങ്ങരുതെന്നും അദ്ദേഹം പറഞ്ഞു.
മലേഷ്യയിലെ ക്വാലാലംപൂരില്‍ നടന്ന അസോസിയേഷന്‍ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സ് (ആസിയാന്‍) ഉച്ചകോടിയില്‍ നടത്തിയ പ്രസ്താവനയിലാണ് ലി ഈ വിമർശനം ഉന്നയിച്ചത്. വ്യാപാര കരാറില്‍ ചൈനയും യുഎസും ഒരു പ്രാരംഭ സമവായത്തില്‍ എത്തിയെന്നും ബീജിംഗില്‍ നിന്നുള്ള സാധനങ്ങള്‍ക്ക് 100% താരിഫ് ‘മേശപ്പുറത്ത്’ ആണെന്നും അമേരിക്ക പറഞ്ഞിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് ലി ക്വിയാങ് വിമര്‍ശിച്ചത്.
‘സാമ്പത്തിക ആഗോളവല്‍ക്കരണവും ബഹുധ്രുവതയും മാറ്റാനാവാത്തതാണ്. ശക്തരായവര്‍ ദുര്‍ബലരെ ഭീഷണിപ്പെടുത്തുന്ന കാട്ടിലെ നിയമത്തിലേക്ക് ലോകം മടങ്ങരുത്,’ എന്നായിരുന്നു ലി ക്വിയാങ്ങിന്റെ വാക്കുകള്‍. ചൈന ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ക്ക് മേല്‍ ഡോണള്‍ഡ് ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ തീരുവകളെ വ്യക്തമായി പരാമര്‍ശിച്ചുകൊണ്ടാണ് ലി ക്വിയാങ് ഇത്തരത്തില്‍ പ്രതികരിച്ചത്.
അതേസമയം, തീരുവകള്‍ക്കൊണ്ടുള്ള ആശങ്കാ ജനകമായ ഏറ്റുമുട്ടലുകള്‍ക്കൊടുവില്‍ വ്യാപാര യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഒരു കരാറിലെത്താന്‍ ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും വ്യാഴാഴ്ച ദക്ഷിണ കൊറിയയില്‍ കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്.
The world should not return to the law of the jungle; Chinese Prime Minister criticizes Trump












