ആറുകോടിയിലധികം വില വരുന്ന കമ്മല്‍ വിഴുങ്ങി കള്ളന്‍; രണ്ടാഴ്ച കാത്തിരുന്നാലെന്താ ഫ്‌ളോറിഡാ പൊലീസ് അവ വീണ്ടെടുത്തില്ലേ !

ഫ്‌ളോറിഡ : മോഷണമുതല്‍ തിരികെ കൊടുക്കാതിരിക്കാന്‍ ആ കള്ളന്‍ അവ വിഴുങ്ങി. പക്ഷേ ഫ്‌ളോറിഡാ പൊലീസിനോടാണോ കളി എന്ന മട്ടില്‍ വിട്ടുകൊടുക്കാന്‍ തയ്യാറാകാതെ പൊലീസും കാത്തിരുന്നു. രണ്ടും മൂന്നും ദിവസമല്ല, രണ്ടാഴ്ച. ഒടുവില്‍ ആറുകോടിയുടെ മുതല്‍ പൊലീസിന്റെ കയ്യിലെത്തി. ആറുകോടി രൂപയിലധികം (7,69,500 ഡോളര്‍) വിലവരുന്ന കമ്മലുകളല്ലേ കള്ളന്‍ വിഴുങ്ങിയത്.

ടിഫാനി ആന്‍ഡ് കന്പനി എന്ന ജുവല്ലറിയുടെ ഒര്‍ലാന്‍ഡോയിലുള്ള കടയില്‍ കയറിയ 32-കാരനായ ജെയ്ന്‍ ഗില്‍ഡര്‍ രണ്ടുജോഡി വജ്രക്കമ്മല്‍ മോഷ്ടിച്ചു. പൊലീസ് ഇയാളെ പിടികൂടിയെങ്കിലും കമ്മലുകള്‍ വിഴുങ്ങി തടിതപ്പാനാണ് കള്ളന്‍ നോക്കിയത്. വയറ്റില്‍ കമ്മലുണ്ടെന്ന് എക്‌സ് -റേയിലൂടെ ഉറപ്പിച്ച പൊലീസ് ഗില്‍ഡറെ ഒര്‍ലാന്‍ഡോ ആശുപത്രിയിലാക്കി കാത്തിരുന്നു. ഒടുവില്‍ മാര്‍ച്ച് 12 ന് കള്ളന്‍ പെട്ടു, സാധനം പുറത്തെത്തി. മോഷണംപോയ കമ്മലുകള്‍തന്നെയാണ് അതെന്ന് ജുവല്ലറി അധികൃതര്‍ സ്ഥിരീകരിച്ചു.

കള്ളനെയും പിടിച്ചു, തൊണ്ടിമുതലും കിട്ടി. ഇതോടെ ഗില്‍ഡര്‍ ഓറഞ്ച് കൗണ്ടി ജയിലിലായി. ഇയാള്‍ ചില്ലറക്കാരനല്ല, നേരത്തെയും മോഷണം നടത്തിയിട്ടുണ്ട്. കൊളറാഡോയില്‍ ഇയാളുടെപേരില്‍ 48 വാറന്റുകളുമുണ്ട്.

More Stories from this section

family-dental
witywide