
വാഷിംഗ്ടണ്‍: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധത്തിന്‍റെ പേരിൽ കിംഗ് ചാൾസ് തന്‍റെ ഇളയ സഹോദരൻ ആൻഡ്രൂ രാജകുമാരന്‍റെ സ്ഥാനപ്പേരുകൾ നീക്കം ചെയ്യുകയും വിൻഡ്‌സർ ഭവനം വിട്ട് പോകാൻ നിർബന്ധിക്കുകയും ചെയ്ത സംഭവത്തിൽ പ്രതികരിച്ച് ഡോണൾഡ് ട്രംപ്. തനിക്ക് ബ്രിട്ടീഷ് രാജകുടുംബത്തിന്‍റെ അവസ്ഥയിൽ ‘വിഷമം’ തോന്നുന്നു എന്ന് ട്രംപ് പറഞ്ഞു. “ആ കുടുംബത്തിന് സംഭവിച്ചത് ഭയാനകമായ ഒരു കാര്യമാണ്. അതൊരു ദുരന്തകരമായ സാഹചര്യമാണ്, അത് വളരെ മോശമായിപ്പോയി. എനിക്ക് ആ കുടുംബത്തോട് വിഷമം തോന്നുന്നു,” ട്രംപ് പറഞ്ഞു.
കഴിഞ്ഞ ആഴ്ചയാണ് ബക്കിംഗ്ഹാം കൊട്ടാരം ഈ പ്രഖ്യാപനം നടത്തിയത്. ഇതോടെ ആൻഡ്രൂ രാജകുമാരൻ ആൻഡ്രൂ മൗണ്ട്ബാറ്റൺ വിൻഡ്‌സർ എന്ന പേരിലായിരിക്കും ഇനി അറിയപ്പെടുക. വിൻഡ്‌സർ എസ്റ്റേറ്റിലെ തന്‍റെ റോയൽ ലോഡ്ജ് മാൻഷൻ്റെ പാട്ടക്കരാർ (ലീസ്) ഒഴിയാൻ ആൻഡ്രൂവിന് ഔപചാരിക നോട്ടീസ് നൽകിയതായി കൊട്ടാരം പ്രസ്താവനയിൽ പറഞ്ഞു. അദ്ദേഹം കിഴക്കൻ ഇംഗ്ലണ്ടിലെ സാൻഡ്രിംഗ്ഹാം എസ്റ്റേറ്റിലുള്ള മറ്റൊരു സ്വകാര്യ വസതിയിലേക്ക് മാറും.
കൂടാതെ, മുൻ രാജകുടുംബാംഗമായ ആൻഡ്രൂവിന് ശേഷിക്കുന്ന ഒരേയൊരു സൈനിക പദവിയായ ഓണററി വൈസ് അഡ്മിറൽ എന്ന സ്ഥാനം എടുത്തുമാറ്റാനുള്ള നീക്കം നടത്തുമെന്ന് യുകെ ഗവൺമെന്‍റ് അറിയിച്ചു. എപ്‌സ്റ്റീന്‍റെ പ്രധാന ആരോപകരിൽ ഒരാളായ വിർജീനിയ ജിയുഫ്രെ ആൻഡ്രൂവിനെതിരെ കേസ് കൊടുത്തതിനെത്തുടർന്ന്, പരേതയായ എലിസബത്ത് രാജ്ഞി II 2022-ൽ അദ്ദേഹത്തിന്‍റെ ഓണററി സൈനിക പദവികൾ നീക്കിയിരുന്നു.















