
വാഷിംഗ്ടൺ: ചൈനീസ് വിദ്യാർത്ഥികളുടെ വിസ റദ്ദാക്കാനുള്ള നടപടി ഊർജ്ജിതമാക്കാൻ ട്രംപ് ഭരണകൂടം. ട്രംപ് തീരുവയ്ക്ക് പകര തീരുവ ചൈന ചുമത്തിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ സാരമായ ഉലച്ചിലുണ്ടായിരുന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുള്ള വിദ്യാർത്ഥികൾ ഏത് മേഖലയിൽ ആണെങ്കിലും തീരുമാനം അവരെ ബാധിക്കുമെന്നാണ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയുടെ മുന്നറിയിപ്പ്.
280000 ചൈനീസ് വിദ്യാർത്ഥികളാണ് കഴിഞ്ഞ വർഷം അമേരിക്കയിൽ പഠിച്ചത്.
ഇവരിൽ എത്ര പേരെ പുതിയ തീരുമാനം ബാധിക്കുമെന്നുള്ള കാര്യം വ്യക്തമല്ല. ചൈന, ഹോങ്കോങ് എന്നിവിടങ്ങളിൽ നിന്നുള്ള അന്തർ ദേശീയ വിദ്യാത്ഥികളുടെ വിസ അപേക്ഷകൾ ഇനി കർശനമായി വിലയിരുത്തിയ ശേഷം മാത്രം പരിഗണിക്കുമെന്നാണ് മാർകോ റൂബിയോ ബുധനാഴ്ച വ്യക്തമാക്കിയത്. കൊവിഡ് മഹാമാരി സമയം മുതൽ തന്നെ ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ വലിയ രീതിയിലുള്ള വിള്ളലുകൾ വന്നിരുന്നു. ഇതിന് പുറമേ വിദേശ വിദ്യാർത്ഥികളുടെ വിസ അഭിമുഖങ്ങൾ നിർത്തി വയ്ക്കാനും അമേരിക്ക എംബസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.