ഈജിപ്ത്, ടാന്‍സാനിയ, നൈജീരിയ…36 രാജ്യങ്ങള്‍ക്ക് കൂടി പ്രവേശന വിലക്ക് ഏര്‍പ്പെടുത്താന്‍ ട്രംപ് ഭരണകൂടത്തിന്റെ നീക്കം

വാഷിംഗ്ടണ്‍ : ഡോണള്‍ഡ് ട്രംപ് ഭരണകൂടം 36 രാജ്യങ്ങള്‍ക്ക് കൂടി യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഈജിപ്ത്, ടാന്‍സാനിയ, നൈജീരിയ, ഘാന, കാമറൂണ്‍ തുടങ്ങിയ രാജ്യങ്ങളാണ് അമേരിക്കയുടെ പട്ടികയിലുള്ളത്. ആകെ 25 ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കാണ് അമേരിക്ക വിലക്കേര്‍പ്പെടുത്തുന്നതെന്ന് ദി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഈ രാജ്യങ്ങള്‍ അമേരിക്കന്‍ വിദേശകാര്യ വകുപ്പ് നിര്‍ദേശിച്ച മാറ്റങ്ങള്‍ രണ്ട് മാസത്തിനുള്ളില്‍ നടപ്പാക്കണമെന്നും അല്ലെങ്കില്‍ പ്രവേശന വിലക്ക് ബാധകമാകുമെന്നും അധികൃതര്‍ അറിയിച്ചു.

ഈ രാജ്യങ്ങളില്‍ വിസയുടെ നിബന്ധനകള്‍ ലംഘിച്ച ധാരാളം പൗരന്മാരുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വാഷിംഗ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം ഈ പട്ടികയിലുള്ള ചില രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ അമേരിക്കയില്‍ നിന്ന് നീക്കം ചെയ്യുന്നതില്‍ സഹകരിച്ചില്ലെന്നും ചില രാജ്യങ്ങളിലെ പൗരന്മാര്‍ വിസ കാലാവധി കഴിഞ്ഞിട്ടും അവിടെ തങ്ങുകയായിരുന്നുവെന്നും യുഎസ് പറയുന്നുണ്ട്.

കഴിഞ്ഞ ആഴ്ച, ട്രംപ് ഭരണകൂടം 12 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരുടെ പ്രവേശനം തടയുകയും 7 രാജ്യങ്ങളില്‍ നിന്നുള്ളവരുടെ അമേരിക്കയിലേക്കുള്ള യാത്ര പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നാലെയാണ് പുതിയ നീക്കം. അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍, ചാഡ്, കോംഗോ റിപ്പബ്ലിക്, ഇക്വറ്റോറിയല്‍ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, യെമന്‍ എന്നിവിടങ്ങളിലെ പൗരന്മാര്‍ക്ക് അമേരിക്കയിലേക്ക് പ്രവേശിക്കാനാവില്ല.