
വാഷിംഗ്ടൺ ഡിസി: നാടുകടത്തലിനെതിരെ നിയമപോരാട്ടം തുടരുന്ന കിൽമാർ അബ്രെഗോ ഗാർസിയയെ ആഫ്രിക്കൻ രാജ്യമായ ഇസ്വാറ്റിനിയിലേക്ക് നാടുകടത്താൻ ട്രംപ് ഭരണകൂടം പദ്ധതിയിടുന്നതായി റിപ്പോർട്ട്. നേരത്തെ യുഗാണ്ടയിലേക്ക് നാടുകടത്താൻ ശ്രമിച്ചപ്പോൾ ഗാർസിയ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) ഉദ്യോഗസ്ഥൻ ഗാർസിയക്കയച്ച ഇ-മെയിലിലാണ് പുതിയ നീക്കത്തെക്കുറിച്ച് സൂചന നൽകിയത്. നാടുകടത്തപ്പെടുന്ന രാജ്യങ്ങളിൽ പീഡിപ്പിക്കപ്പെടുമെന്ന് ഗാർസിയ ഭയപ്പെടുന്നതിനാൽ, ഇപ്പോൾ ഇസ്വാറ്റിനിയിലേക്ക് മാറ്റാനാണ് ശ്രമിക്കുന്നത്. നേരത്തെ യുഗാണ്ടയിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നെങ്കിലും, അവിടെ പീഡനം ഭയപ്പെടുന്നതായി ഗാർസിയ അറിയിച്ചിരുന്നു.
“നിങ്ങളുടെ ഭയം ഗൗരവമായി കാണാൻ പ്രയാസമാണ്, കാരണം നിങ്ങൾ (നിങ്ങളുടെ അഭിഭാഷകർ വഴി) കുറഞ്ഞത് 22 വ്യത്യസ്ത രാജ്യങ്ങളിലെങ്കിലും പീഡനത്തെക്കുറിച്ച് ഭയപ്പെടുന്നുണ്ടെന്ന് അവകാശപ്പെട്ടിരുന്നു,” ഇ-മെയിലിൽ പറയുന്നു. ഈ വർഷം ആദ്യം എൽ സാൽവഡോറിലേക്ക് നാടുകടത്തപ്പെട്ടപ്പോൾ കുപ്രസിദ്ധമായ മെഗാ ജയിലിൽ ആഴ്ചകളോളം ചിലവഴിക്കേണ്ടി വന്നതും കത്തിൽ എടുത്തുപറയുന്നു.
നിലവിൽ മനുഷ്യക്കടത്ത് കേസിൽ വിചാരണ നേരിടാൻ യുഎസ് കസ്റ്റഡിയിലുള്ള ഗാർസിയയെ, വിചാരണ അവസാനിക്കുന്നതിന് മുമ്പ് തന്നെ നാടുകടത്താനാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നത്. അതേസമയം, ഒക്ടോബർ ആദ്യം വരെ ഗാർസിയയെ നാടുകടത്തരുതെന്ന് അദ്ദേഹത്തിന്റെ കേസ് പരിഗണിക്കുന്ന ഫെഡറൽ ജഡ്ജി ഉത്തരവിട്ടിരുന്നു.















