ഹമാസിനെ പിന്തുണക്കുന്ന വിദേശ വിദ്യാര്‍ത്ഥികളെ നാടുകടത്താന്‍ എഐ ഉപയോഗിക്കാന്‍ ട്രംപ് ഭരണകൂടം

വാഷിംഗ്ടണ്‍ : ഹമാസിനെ പിന്തുണയ്ക്കുന്ന വിദേശ വിദ്യാര്‍ത്ഥികളെ കണ്ടെത്താന്‍ ട്രംപ് ഭരണകൂടം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുമെന്ന് റിപ്പോര്‍ട്ട്. വിസ റദ്ദാക്കി നാടുകടത്തുകയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ലക്ഷ്യം.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് വിദേശ വിദ്യാര്‍ത്ഥികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരീക്ഷിക്കാനാണ് നീക്കമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാസയിലെ യുദ്ധത്തിനിടയില്‍ ഇസ്രായേലിനെതിരായ കാമ്പസ് പ്രകടനങ്ങളില്‍ പങ്കെടുത്ത ഒരു വിദ്യാര്‍ത്ഥിയുടെ വിസ ഇതിനകം റദ്ദാക്കിയതായും റിപ്പോര്‍ട്ടുണ്ട്. ഏത് ക്യാമ്പസിലെ വിദ്യാര്‍ത്ഥിക്കെതിരെയാണ് നടപടിയെടുത്തതെന്ന് വ്യക്തമല്ല.

അതേസമയം, കാരണം വ്യക്തമാക്കാതെ വിസ റദ്ദാക്കിയതിനാല്‍ ശൈത്യകാല അവധിക്ക് ശേഷം അമേരിക്കയിലേക്ക് ചില വിദ്യാര്‍ത്ഥികള്‍ക്ക് മടങ്ങിയെത്താനായിട്ടില്ല. ഗാസയില്‍ നിന്നുള്ള ചിലര്‍ ഉള്‍പ്പെടെ പത്തിലധികം വിദ്യാര്‍ത്ഥികള്‍ ഇത്തരത്തിലുണ്ടെന്നാണ് വിവരം.