ഇസ്രായേലിനെ തൊടാൻ നിൽക്കേണ്ട! കടുത്ത നീക്കവുമായി ട്രംപ് ഭരണകൂടം, ഐസിസി ജഡ്ജിമാർക്കെതിരെ വീണ്ടും ഉപരോധം പ്രഖ്യാപിച്ച് അമേരിക്ക

വാഷിംഗ്ടൺ: ഗാസയിലെ യുദ്ധവുമായി ബന്ധപ്പെട്ട് ഇസ്രായേലിന്റെ നടപടികൾ അന്വേഷിക്കുന്ന അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലെ (ഐസിസി) രണ്ട് ജഡ്ജിമാർക്ക് കൂടി അമേരിക്ക ഉപരോധം ഏർപ്പെടുത്തി. ഇസ്രായേലിനെതിരായ അന്വേഷണ നീക്കങ്ങളിൽ ഏർപ്പെടുന്നവരെ ശിക്ഷിക്കുന്നതിനുള്ള ട്രംപ് ഭരണകൂടത്തിന്റെ പുതിയ നടപടിയുടെ ഭാഗമായാണിത്. ജോർജിയയിൽ നിന്നുള്ള ഗോച്ച ലോർഡ്കിപാനിഡ്‌സെ, മംഗോളിയയിൽ നിന്നുള്ള എർഡെനെബാൽസുറൻ ദാംദിൻ എന്നിവർക്കെതിരെയാണ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യാഴാഴ്ച ഉപരോധം പ്രഖ്യാപിച്ചത്.

ഇസ്രായേലിന്റെ അനുമതിയില്ലാതെ ഇസ്രായേൽ പൗരന്മാരെ അന്വേഷിക്കാനും അറസ്റ്റ് ചെയ്യാനും പ്രോസിക്യൂട്ട് ചെയ്യാനുമുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ നീക്കങ്ങളിൽ ഈ ജഡ്ജിമാർ നേരിട്ട് പങ്കാളികളായെന്ന് റൂബിയോ ആരോപിച്ചു. ഡിസംബർ 15-ന് ഇസ്രായേൽ നൽകിയ അപ്പീലിനെതിരായ വിധിയിൽ ഭൂരിപക്ഷത്തോടൊപ്പം നിന്ന് വോട്ട് ചെയ്തതും ഈ നടപടിക്ക് കാരണമായി സ്റ്റേറ്റ് സെക്രട്ടറി ചൂണ്ടിക്കാട്ടി. ഗാസയിലെ ഇസ്രായേൽ സൈന്യത്തിന്റെ നടപടികളെക്കുറിച്ചുള്ള അന്വേഷണം തടയാൻ ഇസ്രായേൽ നൽകിയ അപേക്ഷ കഴിഞ്ഞ തിങ്കളാഴ്ച ഹേഗ് ആസ്ഥാനമായുള്ള കോടതി തള്ളിയിരുന്നു.

അമേരിക്കയുടെ പുതിയ നീക്കത്തെ ശക്തമായ ഭാഷയിലാണ് ഐസിസി അപലപിച്ചത്. നിഷ്പക്ഷമായ ഒരു നീതിന്യായ സ്ഥാപനത്തിന്റെ സ്വതന്ത്രമായ പ്രവർത്തനത്തിന് മേലുള്ള നഗ്നമായ ആക്രമണമാണ് ഇതെന്ന് കോടതി പ്രസ്താവനയിൽ പറഞ്ഞു. നിയമം നടപ്പിലാക്കുന്നതിന്റെ പേരിൽ നീതിന്യായ വക്താക്കൾ ഭീഷണി നേരിടുന്നത് അന്താരാഷ്ട്ര നിയമവ്യവസ്ഥയെ തന്നെ അപകടത്തിലാക്കുമെന്നും ഐസിസി മുന്നറിയിപ്പ് നൽകി. എന്നാൽ തങ്ങളുടെയും ഇസ്രായേലിന്റെയും പരമാധികാരത്തെ ലംഘിക്കുന്ന ഐസിസിയുടെ ഇത്തരം അധികാര ദുർവിനിയോഗങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് റൂബിയോ വ്യക്തമാക്കി. ഐസിസിയുടെ അതിരുകടന്ന നടപടികൾക്ക് ഇനിയും ശക്തമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ ഐസിസി ചീഫ് പ്രോസിക്യൂട്ടർക്കും മറ്റ് പ്രധാന ഉദ്യോഗസ്ഥർക്കും എതിരെ ട്രംപ് ഭരണകൂടം സമാനമായ ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു. 2024 നവംബറിൽ യുദ്ധക്കുറ്റങ്ങളും മാനുഷിക വിരുദ്ധ കുറ്റകൃത്യങ്ങളും ആരോപിച്ചുകൊണ്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും എതിരെ ഐസിസി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മൂന്ന് ഹമാസ് നേതാക്കൾക്കെതിരെയും കോടതി വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനെത്തുടർന്ന് കോടതിക്കെതിരായ നിലപാട് അമേരിക്ക കൂടുതൽ കടുപ്പിക്കുകയായിരുന്നു.

More Stories from this section

family-dental
witywide