
വാഷിംഗ്ടൺ: വാഷിംഗ്ടൺ ഡിസിയിലെ കർശനമായ തോക്ക് നിയമങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് ട്രംപ് ഭരണകൂടം നിയമനടപടിയുമായി രംഗത്ത്. അർദ്ധ-ഓട്ടോമാറ്റിക് ആയുധങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ പൗരന്മാരുടെ ആയുധം കൈവശം വെക്കാനുള്ള അവകാശത്തെ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് യുഎസ് നീതിന്യായ വകുപ്പ് കോടതിയെ സമീപിച്ചത്. ഡിസംബർ 22 തിങ്കളാഴ്ച ഫയൽ ചെയ്ത ഹർജിയിൽ വാഷിംഗ്ടൺ മെട്രോപൊളിറ്റൻ പോലീസ് ഡിപ്പാർട്ട്‌മെന്റിനെയും വിരമിക്കാനൊരുങ്ങുന്ന പോലീസ് ചീഫ് പമേല സ്മിത്തിനെയുമാണ് പ്രതികളാക്കിയിരിക്കുന്നത്.
അമേരിക്കയിൽ ഏറ്റവും പ്രചാരമുള്ള AR-15 പോലുള്ള സെമി-ഓട്ടോമാറ്റിക് റൈഫിളുകൾ രജിസ്റ്റർ ചെയ്യാൻ ഡി സി പോലീസ് സമ്മതിക്കുന്നില്ലെന്നും ഇത് പൗരന്മാരെ നിയമവിരുദ്ധമായി തോക്ക് കൈവശം വെച്ചതിന് അറസ്റ്റ് ചെയ്യാൻ കാരണമാകുന്നുവെന്നും ഹർജിയിൽ പറയുന്നു. 234 വർഷമായി അമേരിക്കൻ പൗരന്മാർക്ക് ഉറപ്പുനൽകുന്ന അവകാശമാണ് ഇതെന്നും സുപ്രീം കോടതിയുടെ മുൻ ഉത്തരവുകൾ ലംഘിച്ചാണ് പ്രാദേശിക സർക്കാർ പ്രവർത്തിക്കുന്നതെന്നും നീതിന്യായ വകുപ്പ് വാദിക്കുന്നു.
ഈ മാസം തന്നെ ട്രംപ് ഭരണകൂടം ഫയൽ ചെയ്യുന്ന രണ്ടാമത്തെ സമാനമായ കേസുകൂടിയാണിത്. നേരത്തെ യുഎസ് വെർജിൻ ഐലൻഡ്‌സിനെതിരെയും സമാനമായ ആരോപണങ്ങൾ ഉന്നയിച്ച് ട്രംപ് ഭരണകൂടം കേസ് നൽകിയിരുന്നു.
വാഷിംഗ്ടൺ ഡി സിയിൽ തോക്കുകൾ കൈവശം വെക്കുന്നതിന് കർശനമായ രജിസ്ട്രേഷൻ ആവശ്യമാണ്. എന്നാൽ പലതരം സെമി-ഓട്ടോമാറ്റിക് ആയുധങ്ങളെ ‘അസൾട്ട് റൈഫിൾ’ വിഭാഗത്തിൽ പെടുത്തി രജിസ്ട്രേഷൻ നിഷേധിക്കുകയാണ് പതിവ്. ഇതാണ് ഇപ്പോൾ കേന്ദ്രവും പ്രാദേശിക സർക്കാരും തമ്മിലുള്ള വലിയ നിയമപോരാട്ടത്തിന് വഴിയൊരുക്കിയിരിക്കുന്നത്.















