
വാഷിംഗ്ടൺ: അനധികൃത കുടിയേറ്റക്കാര്‍ക്കെതിരായ ഡോണൾഡ‍് ട്രംപിന്‍റെ നാടുകടത്തല്‍ നടപടി അമേരിക്കന്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും ബൃഹത്തായതെന്ന് റിപ്പോര്‍ട്ടുകള്‍. ട്രംപ് രണ്ടാം തവണ അധികാരമേറ്റതിന് ശേഷം ഇതിനോടകം 50,000 അനധികൃത കുടിയേറ്റക്കാരെയാണ് രാജ്യത്ത് നിന്ന് നാടുകടത്തിയത്. ഹോംലാന്‍ഡ് സെക്യൂരിറ്റി വിഭാഗമാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.
വെറും ഒരു മാസത്തിനിടെയാണ് ഇത്രയും പേരെ നാടുകടത്തിയത്. ഒരു വിട്ടുവീഴ്ചയും ഇല്ലെന്നും ഇനിയും നാടുകടത്തല്‍ തുടരുമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ട്രംപ്. അനധികൃത കുടിയേറ്റക്കാരെ അവരുടെ രാജ്യങ്ങളിലേക്ക് നാടുകടത്തിയതിന് പുറമേ പോകാന്‍ വിസമ്മതിക്കുന്നവരെ ഡിറ്റന്‍ഷന്‍ സെന്ററുകളിലേക്കും പനാമയിലേക്കുമെല്ലാം മാറ്റിയും കടുത്ത നടപടികളാണ് ട്രംപ് ഭരണകൂടം സ്വീകരിച്ച് വരുന്നത്.
അതേസമയം 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ നാടുകടത്താന്‍ ഉത്തവിട്ട കൊടും ക്രിമിനലുകൾ പോലും ട്രംപ് എഫക്ടിൽ നാടുകടത്തപ്പെട്ടു. മയക്കുമരുന്നു മാഫിയാ ബന്ധമുള്ളവരും ലൈംഗിക കുറ്റവാളികളും അടക്കം ക്രിമിനലുകൾ നാടുകടത്തപ്പെട്ടവരിൽ ഉൾപ്പെടുന്നു. ക്യൂബയില്‍ നിന്നും കുടിയേറിയ 61കാരനായ ഒറാമസ നാടുകടത്താന്‍ ഉത്തരവിട്ടത് 2003ലാലായിരുന്നു. ഹോണ്ടുറാസില്‍ നിന്നുള്ള മയക്കുമരുന്ന് കടത്തുകാരന്‍ ഐസ് ഫോണിക്‌സിനെ 2006ല്‍ നാടുകടത്തില്‍ ഉത്തരവിട്ടതാണ്. ഇത്തരത്തില്‍ നിരവധി പേര്‍ക്കെതിരെ ട്രംപ് ഭരണകൂടം നടപടികൾ സ്വീകരിച്ചുകഴിഞ്ഞു.














