
വാഷിംഗ്ടൺ: തട്ടിപ്പ് കേസിൽ ഏഴ് വർഷം തടവിന് ശിക്ഷിക്കപ്പെട്ട പ്രൈവറ്റ് ഇക്വിറ്റി എക്സിക്യൂട്ടീവായ ഡേവിഡ് ജെന്‍റിലിന്‍റെ ശിക്ഷ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇളവ് ചെയ്തതായി വൈറ്റ് ഹൗസ് അറിയിച്ചു. ജിപിബി കാപ്പിറ്റൽ ഹോൾഡിംഗ്‌സിൻ്റെ മുൻ സിഇഒയും ഉടമയുമാണ് ജെന്റിൽ. സെക്യൂരിറ്റീസ്, വയർ തട്ടിപ്പ് എന്നീ കുറ്റങ്ങൾ ചുമത്തി 2024 ഓഗസ്റ്റിലാണ് ജെന്റിലിനെയും അസെൻഡൻ്റ് കാപ്പിറ്റലിലെ ജെഫ്രി ഷ്നൈഡറെയും കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇരുവർക്കും മെയ് മാസത്തിൽ കോടതി ശിക്ഷ വിധിച്ചിരുന്നു. എന്നാൽ ജെഫ്രി ഷ്നൈഡറുടെ ശിക്ഷ ഇളവ് ചെയ്തിട്ടുണ്ടോ എന്നത് വ്യക്തമല്ല.
ട്രംപ് തന്‍റെ രണ്ടാമൂഴത്തിൽ മാപ്പ് നൽകാനുള്ള അധികാരം കൂടുതലായി ഉപയോഗിക്കുന്നതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് ജെന്റിലിൻ്റെ ശിക്ഷാ ഇളവ്. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട നിരവധി പേർക്കാണ് അടുത്തിടെയായി ട്രംപ് ഇളവുകൾ നൽകിയത്.
ട്രംപ് പൊതുമാപ്പ് നൽകുകയോ ശിക്ഷ ഇളവ് ചെയ്യുകയോ ചെയ്ത മറ്റ് പ്രമുഖർ
ചാങ്‌പെങ് ഷാവോ: 2023-ൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുറ്റം സമ്മതിച്ച ബിനാൻസ് (Binance) സ്ഥാപകൻ.
റോസ് ഉൾബ്രിച്ച്റ്റ്: സിൽക്ക് റോഡ് മാർക്കറ്റ് പ്ലേസ് സ്ഥാപിച്ചതിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടയാൾ.
ട്രെവർ മിൽട്ടൺ: തൻ്റെ സാങ്കേതികവിദ്യയുടെ സാധ്യതകളെക്കുറിച്ച് പെരുപ്പിച്ച് കാട്ടിയതിന് നാല് വർഷം തടവിന് ശിക്ഷിക്കപ്പെട്ട ഇലക്ട്രിക് വാഹന സ്റ്റാർട്ടപ്പിൻ്റെ സ്ഥാപകൻ.














