
വാഷിംങ്ടൺ: പാക് സൈനിക മേധാവി അസിം മുനീറിന്റെ സന്ദർശനത്തിനിടെ പാകിസ്ഥാനിലെ ‘ബലൂചിസ്ഥാൻ ലിബറേഷൻ ആർമി’യെയും (ബിഎൽഎ) ഇവരുടെ ഓപ്പറേഷൻ വിങ്ങായ ‘മജീദ് ബ്രിഗേഡി’നെയും വിദേശ ഭീകരസംഘടനയായി യുഎസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. നേരത്തേ തന്നെ ആഗോള ഭീകരസംഘടനയായി ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയെ പ്രഖ്യാപിച്ചിരുന്നു. ഇതിൽ മജീദ് ബ്രിഗേഡിനെയും കൂടി യുഎസ് ഉൾപ്പെടുത്തി. ബിഎൽഎയ്ക്കെതിരായ യുഎസ് നീക്കം പാക് സൈനിക മേധാവിയുടെ നയതന്ത്ര നീക്കത്തിന്റെ ഭാഗമാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
വർഷങ്ങളായി ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ പ്രവർത്തനങ്ങൾ യുഎസിൻ്റെ നിരീക്ഷണത്തിലാണ്. നിരന്തരമായി നടത്തിയ ഭീകരാക്രമണങ്ങളിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് 2019-ലാണ് ബിഎൽഎയെ ആഗോള ഭീകരസംഘടനയായി പ്രഖ്യാപിച്ചത്. ഇതിനുശേഷവും ബിഎൽഎയും ഇവരുടെ ചാവേർ വിഭാഗമായ മജീദ് ബ്രിഗേഡും നിരവധി ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.
പാകിസ്ഥാനിൽ നിന്ന് ബലൂചിസ്ഥാന്റെ മോചനത്തിനായി സായുധകലാപം നടത്തുന്ന വിഘടനവാദികളാണ് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി. ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ ചാവേർ വിഭാഗമായ മജീദ് ബ്രിഗേഡ് 2018-ൽ കറാച്ചിയിലെ ചൈനീസ് കോൺസുലേറ്റ് ആക്രമണം, ബലൂചിസ്ഥാനിലെ ഗ്വാദാർ ഹോട്ടൽ ആക്രമണം തുടങ്ങിയ നിരവധി ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.