
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്റ്റീനും കൈകോർത്ത് നിൽക്കുന്ന വിവാദ പ്രതിമ നാഷണൽ മാളിൽ തിരിച്ചെത്തി. കഴിഞ്ഞയാഴ്ച നാഷണൽ പാർക്ക് സർവീസ് (NPS) നീക്കം ചെയ്ത പ്രതിമയാണ് ഇപ്പോൾ വീണ്ടും സ്ഥാപിച്ചിരിക്കുന്നത്. പ്രതിമയിൽ ട്രംപും എപ്‌സ്റ്റീനും ഒരു കാൽ പിന്നിലേക്ക് ചവിട്ടിയും ഒരു കൈ വായുവിലേക്ക് ഉയർത്തി ആഹ്ലാദിക്കുന്ന രീതിയിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്.
സൗഹൃദ മാസത്തിന് ആദരമായി എന്ന തലക്കെട്ടോടെയുള്ള ഒരു ഫലകവും ഇരുവർക്കുമിടയിലുണ്ട്. അതിൽ, പ്രസിഡൻ്റ് ഡോണൾഡ് ജെ. ട്രംപും അദ്ദേഹത്തിൻ്റെ ‘ഏറ്റവും അടുത്ത സുഹൃത്ത്’ ജെഫ്രി എപ്‌സ്റ്റീനും തമ്മിലുള്ള ദീർഘകാല ബന്ധത്തെ ഞങ്ങൾ ആഘോഷിക്കുന്നു” എന്നും എഴുതിയിട്ടുണ്ട്.
എപ്‌സ്റ്റീനുമായി തനിക്ക് അടുത്ത ബന്ധമില്ലെന്ന് ട്രംപ് നിഷേധിക്കുകയും ഈ വിവാദങ്ങളെ “ഡെമോക്രാറ്റിക് തട്ടിപ്പ്” (Democratic hoax) എന്ന് തള്ളിക്കളയുകയും ചെയ്തിരുന്നു.
കഴിഞ്ഞയാഴ്ച നീക്കം ചെയ്തതിന് ശേഷം പ്രതിമ സ്ഥാപിച്ച “ദി സീക്രട്ട് ഹാൻഡ്ഷെയ്ക്ക്” (The Secret Handshake) എന്ന സംഘടന അത് വീണ്ടും സ്ഥാപിക്കുന്നതിനായി കൂട്ടിയോജിപ്പിക്കുകയായിരുന്നു. നീക്കം ചെയ്യലിനിടെ പ്രതിമയ്ക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. ഇപ്പോൾ സ്ഥാപിച്ചിരിക്കുന്ന പ്രതിമയിൽ ആ കേടുപാടുകളുടെ അടയാളങ്ങൾ ഇപ്പോഴുമുണ്ട്. സെപ്റ്റംബർ 30-നാണ് പ്രതിമ പുനഃസ്ഥാപിക്കുന്നതിനുള്ള പെർമിറ്റ് അംഗീകരിച്ചത്. ഫെഡറൽ സർക്കാർ ഷട്ട്ഡൗൺ ആരംഭിക്കുന്നതിന് മുമ്പായിരുന്നു ഇത്. ഷട്ട്ഡൗൺ പ്രതിമ സ്ഥാപിക്കുന്നതിനെ ബാധിക്കില്ലെന്ന് തങ്ങളോട് അറിയിച്ചിരുന്നതായി “ദി സീക്രട്ട് ഹാൻഡ്ഷെയ്ക്ക്” ലെ ഒരംഗം സിഎൻഎന്നിനോട് പറഞ്ഞു.