
വാഷിംഗ്ടൺ: പലസ്തീൻ അനുകൂല പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിന്റെ ഭാഗമായി രണ്ട് സുപ്രധാന യൂണിവേഴ്സിറ്റികളുടെ കൂടി ഫണ്ട് റദ്ദാക്കി യുഎസ് ഭരണകൂടം. കോർനൽ യൂണിവേഴ്സിറ്റിയുടെ 100 കോടി ഡോളറിന്റെയും നോർത്ത് വെസ്റ്റ് യൂണിവേഴ്സിറ്റിയുടെ 790 ദശലക്ഷം ഡോളറിന്റെയും സഹായമാണ് റദ്ദാക്കിയത്. പൗരാവകാശം ലംഘിച്ചെന്ന് ആരോപിച്ചാണ് നടപടിയെന്നാണ് വൈറ്റ് ഹൗസ് വിശദീകരണം.
പലസ്തീൻ അനുകൂല പ്രതിഷേധം അനുവദിക്കുക, ഭരണകൂടം അവസാനിപ്പിച്ച വൈവിധ്യനയം തുടരുക തുടങ്ങിയ കാരണങ്ങളാൽ ഫണ്ട് റദ്ദാക്കുമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാട്. ഇതിന് പിന്നാലെയാണ് യൂണിവേഴ്സിറ്റികൾക്കെതിരെ നടപടി വന്നത്. ജൂത വിരുദ്ധത അവസാനിപ്പിച്ചില്ലെങ്കിൽ ഫണ്ട് റദ്ദാക്കുമെന്ന് ചൂണ്ടിക്കാട്ടി ട്രംപ് ഭരണകൂടം 60 യൂണിവേഴ്സിറ്റികൾക്ക് നോട്ടീസ് നൽകിയിരുന്നു. കൊളംബിയ യൂനിവേഴ്സിറ്റിയുടെ 400 ദശലക്ഷം ഡോളറിന്റെ ഫണ്ട് കഴിഞ്ഞ മാസം റദ്ദാക്കുകയും ചെയ്തു.