
വാഷിംഗ്ടണ്‍: അഞ്ച് ദശലക്ഷം യുഎസ് ഡോളർ മുടക്കി യുഎസിൽ സ്ഥിരം താമസാനുമതി നേടാൻ സഹായിക്കുന്ന ട്രംപ് ഗോൾഡ് കാർഡ് ഇന്ത്യയിൽ വലിയ വിജയമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് യുഎസ് കൊമേഴ്‌സ് സെക്രട്ടറി ഹോവാർഡ് ലുട്നിക്ക്. ഇന്ത്യൻ സംരംഭകർക്കും നിക്ഷേപകർക്കും രണ്ട് ശക്തമായ സമ്പദ്‌വ്യവസ്ഥകളെ ബന്ധിപ്പിക്കാനുള്ള അത്ഭുതകരമായ അവസരമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറം (USISPF) ലീഡർഷിപ്പ് ഉച്ചകോടി 2025-ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പന്നരായ വിദേശികൾക്ക് അമേരിക്കയിൽ സ്ഥിരം താമസാനുമതി നേടാൻ സഹായിക്കുന്ന, ട്രംപിന്റെ പിന്തുണയുള്ള ഈ കുടിയേറ്റ പദ്ധതിയുടെ കാഴ്ചപ്പാട് ലുട്നിക്ക് വിശദീകരിച്ചു. ഇത് ഗ്രീൻ കാർഡിന് സമാനമാണെങ്കിലും ഒരു അധിക തുക മുടക്കണം.
അമേരിക്കയിലേക്കുള്ള സാധാരണ കുടിയേറ്റ രീതി മാറിക്കൊണ്ടിരിക്കുകയാണെന്ന് കരുതുന്നുവെന്ന് ലുട്നിക്ക് തന്റെ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. ട്രംപ് കാർഡ് വരുന്നു. ആളുകൾക്ക് അമേരിക്കയിൽ വരാനുള്ള വലിയൊരു അവസരം ട്രംപ് കാർഡ് സൃഷ്ടിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യൻ പ്രതിഭകളെയും യുഎസ് സമ്പദ്‌വ്യവസ്ഥയിലേക്കുള്ള അവരുടെ വലിയ സംഭാവനകളെയും കുറിച്ച് ലുട്നിക്ക് വാചാലനായി. അമേരിക്കയിലെ ഇന്ത്യൻ സംരംഭകരുടെ വിജയം. ഇന്ത്യൻ പൗരത്വമുള്ള വ്യക്തികൾ അമേരിക്കയിലെ നിരവധി വലിയ കമ്പനികളെ നയിക്കുകയും നടത്തുകയും ചെയ്യുന്നത് അവർ മികച്ച സംരംഭകരും, മികച്ച ബിസിനസ്സുകാരും, മിടുക്കരും, ചിന്താശേഷിയുള്ളവരും, എല്ലാ അർത്ഥത്തിലും വിദ്യാസമ്പന്നരുമായതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.















