
വാഷിംഗ്ടൺ: ഇറാനെതിരെയുള്ള ഇസ്രയേൽ ആക്രമണങ്ങളിൽ നേരിട്ട് കക്ഷി ചേരാൻ യു എസ് തയാറെടുക്കുന്നതായി റിപ്പോർട്ട്.
ഇറാൻ ആണവകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ പങ്കുചേരുന്ന കാര്യം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പരിഗണിക്കുന്നതായുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്.
യുഎസ് സമയം ചൊവ്വാഴ്ച വൈകിട്ട് ദേശീയ സുരക്ഷാ സംഘവുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇറാൻ ആണവപദ്ധതിയുടെ പ്രധാന കേന്ദ്രമായ ഫോർഡോ ഭൂഗർഭ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തെ ലക്ഷ്യമാക്കി യു എസ് ആക്രമണം നടത്തുമെന്നാണ് റിപ്പോർട്ടുകൾ.
ഇക്കാര്യത്തിൽ എങ്ങനെ മുന്നോട്ടുപോകണമെന്ന കാര്യത്തിൽ അവസാനം തീരുമാനം ഇതുവരെ ട്രംപ് എടുത്തിട്ടില്ല. വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, ദേശീയ ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബ്ബാർജ്, മധ്യപൂർവദേശത്തെ യുഎസിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, സിഐഎ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ് എന്നിവരുമായാണ് ട്രംപ് നിർണായക കുടിക്കാഴ്ച നടത്തിയത്.
നേരത്തേ ഇറാൻ നിരുപാധികം കീഴടങ്ങണമെന്നും സംഘർഷത്തിന് ശാശ്വത പര്യവസാനം വേണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. യുഎസിന് ക്ഷമ നശിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം മുന്നറിയിപ്പു നൽകിയിരുന്നു.